Friday, February 4, 2011

സ്വഹാബീ പരമ്പരയില്‍ നിന്നൊരു പണ്ഡിത പ്രതിഭ ‌

ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ ആസ്ഹരി     
   ഉന്നത കുല മഹിമയുടെയും മഹത്തായ പാരമ്പര്യത്തിന്റെയും ഉടമയായിരുന്നു ചെമ്പിരിക്ക-മംഗലാപുരം ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനുമായ ശൈഖുനാ സി.എം.അബ്ദുള്ള മൗലവി. മഹാന്മാരുടെയും അല്ലാഹുവിന്റെ ഇഷ്ട്ടദാസന്മാരായ സൂഫീ വര്യന്മാരുടെയും കുടുംബമാന്‍ അവരുടേത്. ആത്മീയോന്നതി നേടിയ ആ കുടുംബത്തിന്റെ അഞ്ചു ശ്ര്ന്ഖലയുടെ ചരിത്രം മാത്രമേ ചരിത്ര രേഖകളിലുള്ളൂ. അവരുടെ പാരമ്പര്യ കണ്ണി പ്രവാചകന്‍ മുഹമ്മദ്‌ നബി (സ ) യുടെ അനുചരന്മാരായ സ്വഹാബത്തോളം എത്തിനില്‍ക്കുന്നതാന്‍. സി.എം.അബ്ദുള്ള മൗലവിയുടെ പിതാവ് ചെമ്പിരിക്ക ഖാസിയായിരുന്ന സി.മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാരുടെ പിതാമഹന്‍ പോക്കര്‍ഷ ( പോക്കൂച്ച ) മുതലാന്‍ കുടുംബ ചരിത്രം ലിഖിതമാകുന്നത്.
       പോക്കര്‍ഷ (പോക്കൂച്ച )എന്ന പോക്കര്‍ മുസ്ലിയാര്‍ കസര്ഗോടിനടുത്ത ചെമ്മനാട്ട് ആണ് താമസിച്ചിരുന്നത്. ചെമ്മനാടായിരുന്നു അന്നത്തെ സാംസ്കാരിക കേന്ദ്രം. ചന്ദ്രഗിരി പുഴയോടടുത്ത പ്രദേശമാണ് അത്. നാദീതീരങ്ങളിലാണല്ലോ സംസ്കാരവും നാഗരികതയും വന്നിറങ്ങുന്നത്. പണ്ട് പോര്‍ച്ചുഗീസ് പായക്കപ്പലുകള്‍ ചന്ദ്രഗിരിത്തീരത്ത് വന്നിരങ്ങിയതായി ചരിത്രഗ്രന്ഥങ്ങളില്‍ കാണാം. ചെമ്മനാട് വിട്ട് അറബിക്കടലിനോടടുത്ത ചെമ്പിരിക്ക ഗ്രാമത്തിലേക്ക് ഖാസിയുടെ കുടുംബം താമസം മാറുന്നത് പോക്കര്ഷായുടെ കാലത്താണ്. തികഞ്ഞ മത ഭക്തനും സൂഫീവര്യനും ആയിരുന്ന അദ്ദേഹം ആരാധനയും ദീനീപ്രബോധനവുമായി അവിടെ കഴിച്ചു കൂട്ടുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന അത്തിമരവും കുളവും ഈ അടുത്ത കാലം വരെ ഉണ്ടായിരുന്നു. ഖുര്‍ആന്‍ പാരായണം പതിവാക്കിയിരുന്ന അദ്ദേഹത്തോട് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ഇവിടെ ഞാനും അത്തിമരവും മാത്രമേയുല്ലുവെന്ന്‍ പറയുമായിരുന്നു. അദ്ദേഹം ഹാഫിളായിരുന്നു.
                      ഇദ്ദേഹത്തിന്റെ മകനാണ് അബ്ദുല്ലാഹില്‍ ജംഹരി എന്നറിയപ്പെട്ട അബ്ദുള്ള മുസ്ലിയാര്‍. ആള്‍ക്കാര്‍ അദ്ദേഹത്തെ അന്തു മുസ്ലിയാര്‍ എന്നാണ്‍ വിളിക്കാര്‍. (സി.എം.ഉസ്താദിനെ അന്തു മുസ്ലിയാര്‍ എന്നാണ്‍ വിളിച്ചിരുന്നത് ). അബ്ദുല്ലാഹില്‍ ജംഹരി നാട്ടിലെ അന്നത്തെ പ്രഗത്ഭ പണ്ഡിതനും വാഗ്മിയുമാരുന്നു. അദ്ദേഹം കാസര്‍ഗോഡിലെ പ്രഭാഷണ വേദികളില്‍ തിളങ്ങിനിന്ന വാഇളായിരുന്നു. ഒറവങ്കര, കീഴൂര്‍ തുടങ്ങിയ ചില മഹല്ലുകളില്‍ ഖാസിയായിരുന്ന അദ്ദേഹം കോളറ പിടിപെട്ട് ശഹീദാവുകയായിരുന്നു. 3 ആണ്‍ മക്കളടക്കം 8 മക്കളാണ്  അദ്ദേഹത്തിന്. അവരില്‍ മൂത്തവരാണ്  ഖാസി.സി.മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാര്‍ ( സി.എം.ഉസ്താദിന്‍റെ പിതാവ് ).
             സി.മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാര്‍ അബ്ദുള്ള മുസ്ലിയാരുടെയും മര്‍യം ഉമ്മയുടെയും മകനായി ചെമ്പിരിക്കയില്‍ ജനിച്ചു. പണ്ഡിത തറവാട്ടില്‍ ജനിച്ച അദ്ദേഹം പിതാവില്‍ നിന്ന്‍ തന്നെ പ്രാഥമിക പഠനം തുടങ്ങി. പത്ത് വയസ്സായതോടെ പിതാവ് മരിച്ചു. പിന്നീട് സഹോദരിയുടെ ഭര്‍ത്താവായ കീഴൂര്‍ അബ്ദുള്ള കുഞ്ഞി ഹജിയില്‍ നിന്നാണ്‍ മതഗ്രന്തങ്ങള്‍ ഒതിത്തുടങ്ങുന്നത്. അബ്ദുല്ലക്കുഞ്ഞി ഹാജി കാസര്‍ഗോഡ്‌ വലിയ ജുമുഅത്ത് പള്ളിയിലും തൃക്കരിപ്പൂര്‍ സൂപ്പിഹാജിയാരുടെ പള്ളിയിലും ദര്സ് നടത്തിയിട്ടുണ്ട്. അവിടങ്ങളിലെല്ലാം അദ്ദേഹത്തോടൊപ്പം താമസിച്ച് മതവിഷയങ്ങളില്‍ പഠനം നടത്തി മുഹമ്മദ്‌കുഞ്ഞി മുസ്ലിയാര്‍ വിജ്ഞാനാവഗാഹം നേടുകയായിരുന്നു. കാസര്‍ഗോഡ്‌ വലിയ ജുമുഅത്ത് പള്ളിയില്‍ ആയഞ്ചേരി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ദര്സ് നടത്തിയപ്പോള്‍ അവിടെ പോയി. ആയഞ്ചേരി ഉസ്താദ് കാസര്‍ഗോഡ്‌ ഉപേക്ഷിക്കുകയും വാഴക്കാട് ദാറുല്‍ ഉലൂം മദ്രസയില്‍ മതധാപനം ആരംഭിക്കുകയും ചെയ്തപ്പോള്‍  മുഹമ്മദ്കുഞ്ഞി മുസ്ലിയാരും അനുഗമിച്ചു. തന്‍റെ അമ്മാവന്‍ അക്കാലത്തെ മതവിജ്ഞാന കേന്ദ്രമായ പൊന്നാനിയില്‍ പുസ്തക വ്യാപാരം നടത്തിയിരുന്നു. മുഹമ്മദ്കുഞ്ഞി മുസ്ലിയാര്‍ കുറച്ചു കാലം അവിടെയും നിന്ന്. പഠന ശേഷം നാട്ടില്‍ തിരിച്ചു വന്നു ക്രിസ്താബ്ദം 1938ല്‍ കീഴൂരിലെ ഖാസിപദവും ഒറവങ്കര മുദരിസ് സ്ഥാനവും ഏറ്റെടുത്തു. ചെമ്പിരിക്കയില്‍ നിന്ന്‍ രാവിലെ ഒറവങ്കര ദര്സിലെക്ക് നടന്നു പോവും. ഇത് 25 വര്‍ഷം തുടര്‍ന്നു. മഹാനായ സൂഫീവര്യനും പണ്ഡിതനുമായ അദ്ദേഹം ദര്സിലെക്കായി വീട്ടില്‍ നിന്നിറങ്ങുന്ന സമയത്ത് മത ജാതി ഭേദമന്യേ അദ്ദേഹത്തിന്റെയടുത്ത് മന്ത്രിക്കാന്‍ വന്നവരുടെ തിരക്ക് വീട്ടുമുറ്റത്ത് കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ ഇദ്ദേഹം മന്ത്രിച്ച വെള്ളവും നൂലുമില്ലാതെ ഒരു മുസ്ലിം അമുസ്ലിം വീട് പോലുമുണ്ടാവുകയില്ല. എല്ലാവരും അദ്ദേഹത്തെ ആദരിക്കും, ബഹുമാനിക്കും. മുക്കുവര്‍ വലിയ മീന്‍ കിട്ടിയാല്‍ അവര്‍ക്ക് നല്‍കുമായിരുന്നു. മന്ത്രിക്കനായി വെള്ളം കൊണ്ടുവന്നവരുടെ ആധിക്യം കാരണത്താല്‍ വെള്ളപ്പാത്രങ്ങള്‍ നിരത്തി ദൂരെ നിന്ന്‍ മന്ത്രിച്ചൂതുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ഇന്ന്‍ നാം കാസര്‍ഗോഡ്‌ ജില്ലയില്‍ കാണുന്ന അധികവും വ്യാപാര സ്ഥാപനങ്ങളുടെയും സമ്പന്നരുടെയും പുരോഗതിക്ക് പിന്നിലുള്ള ശക്തി സ്രോതസ്സ്  ഖാസി.സി.മുഹമ്മദ്കുഞ്ഞി മുസ്ലിയാരുടെ കരസ്പര്‍ശമാന്‍. അദ്ദേഹം ഉദ്ഘാടനം ചെയ്ത സംരംഭങ്ങള്‍ കാസര്ഗോടില്‍ ഇന്നും ബാര്‍ക്കത്തോടെ നിലനില്‍ക്കുന്നു. ഞാന്‍ പൊന്നാനിയില്‍ പഠിക്കുമ്പോള്‍ ഇസ്ലാം മതം പുതുതായി സ്വീകരിച്ചവരെ കൊണ്ടുവരുന്നത് കണ്ടിട്ടുണ്ട്. വാര്‍ധക്യ സഹജമായ ബലഹീനത കാരണത്താല്‍ ദര്സ് നടത്തുന്ന ജോലി ഒഴിവാക്കാന്‍ നിര്‍ബന്ധിതനായ സി.മുഹമ്മദ്കുഞ്ഞി മുസ്ലിയാര്‍ തന്‍റെ പുത്രന്മാരില്‍ നിന്നൊരാളെ ഏല്‍പ്പിച്ച് ഒറവങ്കര ദര്സില്‍ നിന്നും ചുമതലയോഴിഞ്ഞു. എന്നാലും കീഴൂരിലെയും പരിസര പ്രദേശങ്ങളിലെയും ഖാസിപദം  അവസാന ശ്വാസം വരെ നിലനിര്‍ത്തി. കീഴൂര്‍, മേല്പരമ്പ, ചെമ്പിരിക്ക, കളനാട് , ദേലി, ഉദുമ, പാക്യാര, എരോല്‍, മാങ്ങാട്, ബെണ്ടിച്ചാല്‍, ബായിക്കര, ആലൂര്‍ എന്നീ 12 സ്ഥലങ്ങളിലാന്‍ അദ്ദേഹം ഖാസിയായിരുന്നത്. ഖാസിയായിരിക്കെ തന്നെ ഹിജ്റ 1393 ദുല്‍ഖഅദ 4 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഏതാണ്ട് ഒരു മണിയോടെ ആ മഹാന്‍ ലോകത്തോട് വിട പറഞ്ഞു. ചെമ്പിരിക്ക ജുമുഅത്ത് പള്ളിയുടെ തെക്ക് വശമുള്ള മഖാമിന്റെ അടുത്താന്‍ അദ്ദേഹത്തിന്‍റെ കബര്‍. സംഭവബഹുലമായ ജീവിതത്തിനിടക്ക് മൂന്നു തവണ ഹജ്ജ് ചെയ്യാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചു . നാലാമത് ഹജ്ജിനു തീരുമാനമെടുക്കുകയും 1973 ഡിസംബര്‍ 13 നു ബോംബയില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ അദ്ദേഹത്തിന് വേണ്ടി സീറ്റ് റിസര്‍വ് ചെയ്യുകയും ചെയ്തിരുന്നു.പക്ഷെ അതിനു മുമ്പേ അദ്ദേഹം നാതനിലേക്ക് യാത്രയായി. പിതാവ് മരിക്കുമ്പോള്‍ സി.എം.ഉസ്താദ്‌ ഹജ്ജ് തീര്ത്താടനത്തില്‍ ആയിരുന്നു. അബ്ബാസ് മുസ്ലിയാര്‍, അന്ത്രുഞ്ഞി മുസ്ലിയാര്‍ എന്നിവരാന്‍ സി.മുഹമ്മദ്കുഞ്ഞി മുസ്ലിയാരുടെ സഹോദരങ്ങള്‍. 4 സഹോദരിമാരുണ്ട്.
                        തലങ്കര ഖാസിയാര്‍ മുഹമ്മദ്കുഞ്ഞി ഹാജി എന്ന കുഞ്ഞിച്ചയുടെ ഭാര്യ ആയിഷ, സി.എം.അബ്ദുള്ള മൗലവി ചെമ്പിരിക്ക, മര്‍ഹൂം അഹമ്മദ് ബാഖവി ചെമ്പിരിക്ക, മുഹമ്മദ്കുഞ്ഞി ഹാജിയുടെ ഭാര്യ ഖദീജ ചേരൂര്‍, അബൂബക്കര്‍ ഹാജിയുടെ ഭാര്യ സൈനബ, ഉബൈ മൗലവി ചെമ്പിരിക്ക, ചെമ്മനാട് ഇസ്മായീല്‍ ഹാജിയുടെ ഭാര്യ സ്വഫിയ്യ എന്നിവരാന്‍ സി മുഹമ്മദ്കുഞ്ഞി മുസ്ലിയാര്‍ - ബീഫത്തിമ ദമ്പതികളുടെ മക്കള്‍. ( സി എം ഉസ്താദിന്റെ കുടുംബ ചരിത്രത്തിന്‍റെ അധിക വായനക്ക് ഉസ്താദ്‌ അറബി മലയാളത്തില്‍ രചിച്ച കന്‍സുല്‍ ഫതഹ് എന്ന ചെമ്പിരിക്ക മാലയും അറബിയില്‍ രചിച്ച മൌലീദ് ഗ്രന്ഥവും, ഉസ്താദിന്‍റെ അവതാരികയോടെ മോയിന്‍ മലയമ്മ ഹുദവി എഴുതുയ കാസര്‍ഗോഡ്‌ മുസ്ലിംകളുടെ ചരിത്രവും അവലംബിക്കാവുന്നതാന്‍).
                             സി എം ഉസ്താദിനെ കുറിച്ച പറയുന്നതിന് മുംബ് ഇത്രയും പറഞ്ഞത് സി എം ഉസ്താദിന്‍റെ കുടുംബ മഹിമ വ്യക്തമാക്കാനാണ്. സി.എം.ഉസ്താദ്‌ 1933ല്‍ ചെമ്പിരിക്കയില്‍ ജനിച്ചു. പിതാവില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടുന്നത്. ശേഷം ചെമ്പിരിക്കയിലും തുടര്‍ന്ന്‍ തളങ്കര മുസ്ലിം ഹൈസ്കൂളില്‍ പഠനം പൂര്‍ത്തിയാക്കി. അന്ന്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി ജയിച്ച അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു സി.എം.ഉസ്താദ്. സ്കൂള്‍ ജീവിതത്തില്‍ തന്നെ ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ കഴിവ് നേടി. ശേഷം ഉള്ലാലത്തും പഠിച്ചിരുന്നു. യു.കെ.ആറ്റക്കോയ തങ്ങളുടെ ശിഷ്യനാണ്. നെല്ലിക്കുന്ന് ദര്സില്‍ വെച്ചാണ് ഗോളശാസ്ത്രത്തില്‍ അവഗാഹം നേടാന്‍ ആറ്റക്കോയ തങ്ങളെ സമീപിക്കുന്നത്. പകരമെന്നോണം അന്ന്‍ അവിടെയുണ്ടായിരുന്ന ദര്സില്‍ പഠിപ്പിക്കുകയും ചെയ്തു. " മിശ്കാതുല്‍ മസ്വാബിഹ്" എന്ന ഹദീസ് ഗ്രന്ഥമാണ് കുട്ടികള്‍ക്ക് ഒതിക്കൊടുത്തത്. ഖുലാസത്തുല്‍ ഫിസാഖ്, ഉഖലൈദിസ്, രിസാലത്തുല്‍ ഹിസാബ് തുടങ്ങിയ ഗ്രന്ഥങ്ങളാണ് ആറ്റക്കോയ തങ്ങളില്‍ നിന്ന്‍ ഓതിയത്. ഒടുവില്‍ 1962ല്‍ വെള്ളൂര്‍ ബാഖിയാത് സ്വാലിഹാതിലെക്ക് പോയി എം.എഫ്.ബി ബിരുദം നേടി. പഠന ശേഷം അധ്യാപന രംഗത്തേക്ക് തിരിഞ്ഞു. കുറച്ച കാലം പിതാവിന്റെ ഒഴിവില്‍ ഒരവങ്കരയില്‍ മുദരിസായിരുന്നു. കണ്ണൂര്‍ പുതിയങ്ങാടിയിലും ദര്സ് നടത്തിയിരുന്നു. കുറച്ചുകാലം അവിടെ സി.എം.ഉസ്താടിനടുത്ത് ഞാനും ഒതിയിരുന്നു. മാടയിലും എട്ടിക്കുലത്തും ദര്സ് നടത്തിയിരുന്നു.
                     സി.എം ഉസ്താദാണ്  ജാമിഅ: സഅദിയ്യ: അറബിക് കോളേജിന്റെ സ്ഥാപകന്‍. ഞാന്‍ ദയൂബന്തില്‍ പഠിക്കുന്ന കാലത്ത് അവിടത്തെ പ്രസിദ്ധീകരണാവശ്യത്തിനായി ബോംബയില്‍ വന്നപ്പോള്‍ കല്ലട്ര അബ്ദുല്‍കാദര്‍ ഹാജിയെ കാണാനിടയായി. സി.എം.ഉസ്താദിന്‍റെ നേതൃത്വത്തില്‍ സഅദിയ്യ കോളേജ് തുടങ്ങിയിട്ടുണ്ടെന്നും അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റിയില്‍ പഠിച്ച ശേഷം സഅദിയ്യയില്‍ പഠിപ്പിക്കാന്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാം അല്ലാഹുവിന്‍റെ വിധിയാണ്. സലാലയില്‍ ഞാന്‍ ജോലി ചെയ്യുന്ന കാലത്ത് 1978ല്‍ സഅദിയ്യ കോളേജിന്റെ പിരിവിനായി സി.എം.ഉസ്താദ്‌ എം.എ.അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരെ അവിടെ കൊണ്ടുവന്നത് ഞാനോര്‍ക്കുന്നു. 
                        ചെറുപ്പകാലത്താണ്  സി.എം.ഉസ്താദുമായി ഞാന്‍ കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത്. അപ്പോള്‍ ഞാന്‍ ചെമ്പിരിക്കയിലായിരുന്നു. കാക്കിച്ച എന്നാണ് ഞാന്‍ വിളിച്ചിരുന്നത്. എന്നെ ആമുഞ്ഞീ എന്നാണ് ഉസ്താദ്‌ വിളിച്ചിരുന്നത്. ആ കാലത്ത് ഉസ്താദ്‌ എഴുതി തന്ന പ്രസംഗങ്ങള്‍ പഠിച്ചാണ് ഞാന്‍ സമാജത്തില്‍ പ്രസംഗിച്ചിരുന്നത്. ലേഖനങ്ങളും എഴുതുത്തന്നിരുന്നു. അവ വായിച്ചാണ് ഞാന്‍ വളര്‍ന്നത്.
                         സി.എം.ഉസ്താദ്‌ 1973 ല്‍ പിതാവ് സി.മുഹമ്മദ്കുഞ്ഞി മുസ്ലിയാരുടെ മരണത്തോടെ കീഴൂര്‍ ഭാഗങ്ങളില്‍ ഖാസിയായി. ഖാസി സ്ഥാനം അദ്ദേഹം അത്ര ആഗ്രഹിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ പിതാവ് മരിക്കുമ്പോള്‍ എന്നെ അന്യനാട്ടിലാക്കണേ, അല്ലാഹ്  എന്ന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. പിതാവ് മരിക്കുമ്പോള്‍ അദ്ദേഹവും മാതാവും ഹജ്ജ് തീര്ത്താടനത്തില്‍ ആയിരുന്നു.  തിരിച് വന്ന്‍ ജനങ്ങളുടെ നിര്‍ബന്ധം കാരണം ഖാസി പട്ടം ഏറ്റെടുക്കുകയായിരുന്നു. നീതി പൂര്‍വ്വമായ അദ്ദേഹത്തിന്‍റെ ഖളാഇന് കീഴില്‍ പല മഹല്ലുകളും വന്നു ചേര്‍ന്നു. ഒടുവില്‍ കര്‍ണ്ണാടക സംസ്ഥാനത്തെ മംഗലാപുരത്തും ഖാസിയായി.
                   ഖളാഅ  നിര്വ്വഹനത്തിലും ഉസ്താദ് നീതിപൂര്‍വ്വവും  പണ്ഡിതോചിതവുമായ സമീപനം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ളുഹാ നിസ്ക്കാരം കൊണ്ട് കല്‍പ്പിക്കുമായിരുന്ന ഉസ്താദ്‌ ജപമാല ഇല്ലാത്ത ദാക്കിരാണ്. കീഴൂരില്‍ ഒരുകാലത്ത് 10 ദിവസം തുടര്‍ച്ചയായി വഅല് പറഞ്ഞത് എന്‍റെ ഓര്‍മ്മയില്‍ ഇന്നുമുണ്ട്.
                    മംഗലാപുരത്ത് യെനപ്പോയ ഹോസ്പിറ്റലില്‍ അട്മിട്ടയിട്ടുള്ള സമയം. ആരോടും സംസാരിക്കരുതെന്ന ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദ്ദേശം ഉസ്താദിനുണ്ടായിരുന്നു. ബറാഅത്ത് രാവില്‍ എന്നെ വിളിച്ചു പറഞ്ഞു " മംഗലാപുരത്ത് നിന്നെ ഞാന്‍ നായിബ് ഖാസിയാക്കിയിരിക്കുന്നു ". വാക്കുകള്‍ പൂര്ത്തീകരിക്കാനാവുന്നുല്ലെങ്കിലും മുഴുമിപ്പിച്ച് പറഞ്ഞു. ആ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു. ഈ അവസ്ഥയില്‍ ഞാന്‍ സാക്ഷികളുടെ സാന്നിധ്യത്തില്‍ ഖ്ലാഅ ഖബൂല്‍ ചെയ്യാന്‍ നിര്‍ബന്ധിതനായി. അതിനു മുംബ് ഫോണിലൂടെ ഇക്കാര്യം അറിയിച്ചിരുന്നു. ഈ തീരുമാനം ജീവിതത്തിലെ സന്തോഷ നിമിഷം സമ്മാനിച്ചുവെന്ന്‍ മക്കളോടും മറ്റു പലരോടും പിന്നീട് ഉസ്താദ്‌ പറഞ്ഞിട്ടുണ്ട്.
                    മംഗലാപുരത്ത് ഉസ്താദ്‌ ഖാസിയായ ശേഷം നല്ല ഉണര്വ്വുണ്ടായിട്ടുണ്ട്. ജാമിഅ നൂരിയ്യ കോളേജിന്റെ സിലബസ്സില്‍ 6 വര്‍ഷ ദൈര്‍ഗ്യമുള്ള മത ഭൗതിക സമന്വയ കോളേജ് തുടങ്ങുവാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. പ്ലാനിംഗ് എനിക്ക് കാണിച്ചു തന്നിരുന്നു. പക്ഷെ വിധി വന്നു. ഉസ്താദ്‌ വഫത്തായി.
                     ഞാനിപ്പോള്‍ ഉസ്താദിന്‍റെ സ്ഥാനത്ത് ഖാസിയായിരിക്കുകയാണ്. ഉസ്താദ്‌ കാണിച്ചുതന്ന പാതയില്‍ പ്രയാണം തുടരും. ബാക്കി വെച്ച ലക്ഷ്യങ്ങള്‍ നല്ലവരായ നാടുകാരുടെ സഹകരണത്തോടെ ചെയ്തുതീര്‍ക്കും. 
                   മാര്‍ഗ്ഗം കൊണ്ടും ലക്ഷ്യം കൊണ്ടും ജീവിതം സാഫല്യമാക്കിയ ആ മഹാനെ അല്ലാഹു ഒന്നുകൂടി സ്ഥാനക്കയറ്റം നല്‍കാന്‍ ഉദ്ദേശിച്ചു. അങ്ങനെ ശെഹീതായി അനുഗ്രഹിചിരിക്കുകയാണ്. എന്നാലും ആ വേര്‍പാട് സഹിക്കുന്നതിലും അപ്പുറമാണ്. ഇത്ര ദു:ഖ സാന്ദ്രമായ അവസ്ഥ ഈ നൂറ്റാണ്ടിലോ കഴിഞ്ഞ നൂറ്റാണ്ടിലോ ഉണ്ടായിട്ടില്ല. പണ്ട് ഖാസി സി.മുഹമ്മദ്കുഞ്ഞി മുസ്ലിയാരുടെ മയ്യിത്ത് കബറടക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ പിതാമഹന്‍ പോക്കര്ഷായുടെയും പിതാവ് അബ്ദുല്ലാഹില്‍ ജംഹരിയുടെയും ഖബര്‍ മാന്തിയിരുന്നു. അവരുടെ മയ്യിത്ത് കഫനും മറ്റും യാതൊരു മാറ്റവും കൂടാതെ അങ്ങനെ തന്നെയുണ്ടായിരുന്നു. അവരോടൊപ്പം അല്ലാഹു തആല നമ്മെയും സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടുമാരാകട്ടെ........ആമീന്‍                        

1 comment:

moin malayamma said...

നന്ദി.... വളരെ നല്ല ഉദ്ദ്യമം..... ഉസ്താദിനെ കുറിച്ച് എഴുതപ്പെട്ട ലേഖനങ്ങളെല്ലാം എടുത്ത് ഇതില് സമാഹരിച്ചാല് വളരെ നല്ലതായിരുന്നു.... കാസര്കോട് ഓണ് ലൈന് പത്രങ്ങളില് പോയാല് ഈയിടെയായി പ്രസിദ്ധീകൃതമായ ധാരാളം ഉസ്താദിനെ കുറിച്ച ലേഖനങ്ങള് കാണാം..

Post a Comment