Thursday, May 19, 2011

സി എം എന്ന സൂര്യന്റെ ഉദയം : സഅദിയ്യയുടെ പിറവിയും

1960 കളുടെ അവസാനങ്ങളില്‍ ഉത്തര മലബാറിന്റെ ഹൃദയ ഭൂമികയില്‍ പുതിയ വൈജ്ഞാനിക ചിന്തയുടെ പൊന്‍വെളിച്ചം ചൊരിഞ്ഞ്, ചരിത്ര വീഥികളില്‍ പുതിയ നാഴികക്കല്ലുകള്‍ പാകിയ സി .എം അബ്ദുല്ല മൗലവി എന്ന സൂര്യന്റെ ഉദയത്തെക്കുറിച്ചാണ് നാം ഈ ഭാഗത്തില്‍ കാണാന്‍ പോകുന്നത്.

സി.എം ഉസ്താദ് ജ്വലിച്ച് നിന്ന ഒരു സൂര്യപ്രഭയായിരുന്നു. മത വൈജ്ഞാനികതയുടെ ചിന്താ മണ്ഡലങ്ങളില്‍ പുതുവെളിച്ചത്തിന്റെ ചൂടും ചൂരും വിതറി, പുതിയ വീക്ഷണങ്ങളുടെ പൊലിമയിലൂടെ പരമ്പരാഗത മതവിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗതി മാറ്റിയെഴുതിയ ചരിത്രത്തിന്റെ കാവല്‍ക്കാരന്‍ . ഉത്തര മലബാറിന്റെ പുറംപോക്കുഭൂമികളില്‍ ഇസ്ലാമിക നവോത്ഥാനത്തിന്റെ പടയോട്ടം നടത്തിയ നിശബ്ദമായ സ്‌നേഹത്തിന്റെ വിപ്ലവകാരി. കാലം പുറം തിരിഞ്ഞ് നില്‍ക്കാത്ത, മത വിദ്യാഭ്യാസത്തിലും ഭൗതിക വിദ്യാഭ്യാസത്തിലും ഒരു പോലെ അവഗാഹം നേടിയ ഒരു പണ്ഡിത സമൂഹത്തിന്റെ സൃഷ്ടിപ്പിന് വേണ്ടി സമന്വയ വിദ്യാഭ്യാസം എന്ന ആശയം നെഞ്ചിലേറ്റി നിശബ്ദ വിപ്ലവം നയിച്ച കര്‍മ്മയോഗി.

അതുകൊണ്ട് തന്നെ, കേരള ചരിത്രത്തിന്റെ നാരായമെഴുത്തുകാര്‍ കാലത്തിന്റെ ഏടുകളില്‍ സുവര്‍ണ ലിപികളില്‍ കൊത്തിവെക്കും , കൊത്തിവെക്കണം സി എം അബ്ദുല്ല മൗലവി എന്ന മഹാരഥന്റെ പേര് - " ഉത്തര കേരളത്തിലെ ഇസ്ലാമിക നവോത്ഥാനത്തിന്റെയും, സമന്വയ വിദ്യാഭ്യാസത്തിന്റെയും പിതാവ് " എന്ന്.

ആ സംഭവ ബഹുലമായ ജീവിതത്തിന്റെ ഒരു ചെറിയ കണക്കെടുപ്പിന് വേണ്ടി നമുക്ക് യാത്രയാവാം, കാലത്തിന്റെ അങ്ങേ തലയ്ക്കലേക്ക്, ചരിത്രത്തിന്റെ ഇടനാഴികള്‍ കടന്ന് പതിറ്റാണ്ടുകള്‍ക്ക് പിറകിലേക്ക്....

1933 സെപ്റ്റംബര്‍ മൂന്നിന് കാസര്‍കോട് തളങ്കരയിലെ പള്ളിക്കാലിലെ മാതൃഗൃഹത്തില്‍ ജനിച്ചു. പിതാവ് ചെമ്പരിക്ക ഖാസിയും മഹാപണ്ഡിത വര്യനുമായിരുന്ന മര്‍ഹും സി മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍. [സി എം അബ്ദുല്ല മൗലവിയുടെ പിതാമഹന്മാരുടെ ഒരു ചെറു ചരിത്രം കഴിഞ്ഞ ഭാഗത്തില്‍ വിവരിച്ചിരിക്കുന്നു. ആ മഹാപണ്ഡിത പരമ്പരയെക്കുറിച്ച് പറഞ്ഞ് സി. മുഹമ്മദ് കുഞ്ഞി മുസ്ല്യാരിലാണ് അവസാനിപ്പിച്ചത്. ആ വിവരങ്ങള്‍ക്ക്
ഇവിടെ (ആ പാരമ്പര്യ മഹിമയിലൂടെ) ക്ലിക്ക് ചെയ്യുക]. ഉമ്മയുടെ പേര് ബീപാത്തുമ്മ ഹജ്ജുമ്മ.

അദ്ദേഹം ചെമ്പരിക്കയിലെ പിതൃഗൃഹത്തില്‍ വളര്‍ന്നു. പ്രായമായപ്പോള്‍ ചെമ്പരിക്ക ജുമുഅത്ത് പള്ളിയോട് ചേര്‍ന്നുള്ള ഓത്ത് പുരയില്‍ ഓതാന്‍ ചേര്‍ത്തു. ഈ ഓത്തുപുര ഇന്ന് പത്താം തരം വരെയുള്ള ദിറായത്തുല്‍ ഇസ്ലാം മദ്രസയായി വളര്‍ന്നിട്ടുണ്ട്.

കുറച്ച് കഴിഞ്ഞപ്പോള്‍ കീഴൂര്‍ മഠത്തിലുള്ള "കളനാട് ഓല്‍ഘ്" എന്ന പ്രൈമറി സ്‌കൂളില്‍ ചേര്‍ന്നു. ഈ സ്‌കൂളിലെ ഒന്നാം ക്ലാസ് തികയുന്നതിന് മുമ്പ് തന്നെ താമസവും പഠനവും തളങ്കരയിലെ അദ്ദേഹത്തിന്റെ മാതൃഗൃഹത്തിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ അമ്മാവന്‍ പ്രമാണിയും പൗരപ്രമുഖനുമായിരുന്ന പി . എം മുഹമ്മദ് കുഞ്ഞി എന്ന മമ്മുഞ്ഞി സാഹിബിന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ് പിന്നീട് പഠനം തുടര്‍ന്നത്. തളങ്കരയിലെ മുഇസ്സുല്‍ ഇസ്ലാം സ്‌കൂളില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു. വിദ്യാഭ്യാസകാര്യങ്ങളില്‍ അതീവ തല്‍പരനായിരുന്ന പി എം മുഹമ്മദ് കുഞ്ഞി എന്ന അദ്ദേഹത്തിന്റെ അമ്മാവന്‍, മുഇസ്സുല്‍ ഇസ്ലാം സ്‌കൂളിനെ ഹൈസ്‌ക്കൂളാക്കി എടുക്കുന്നതില്‍ കുറേ കഷ്ടതകള്‍ സഹിച്ച ആളായിരുന്നു. തൊപ്പിക്കച്ചവടവും, തുണിക്കച്ചവടവും, മരക്കച്ചവടവും അദ്ദേഹത്തിന്റെ ജീവിത മാര്‍ഗ്ഗങ്ങളായിരുന്നു.

എസ്.എസ്.എല്‍ .സി വരെ അദ്ദേഹം പഠിക്കുന്നത് തളങ്കരയിലെ അമ്മാവന്റെ വീട്ടില്‍ താമസിച്ചുകൊണ്ടാണ്. രാത്രി പള്ളി ദര്‍സുകളിലൂടെ മതവിജ്ഞാനം നേടി. ശാന്ത സ്വഭാവക്കാരനായിരുന്ന സി .എം അബ്ദുല്ല മൗലവി വളരെ അച്ചടക്കവും സൗമ്യതയുമുള്ള വിനയശീലക്കാരനായിരുന്നു. സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍ എപ്പോഴും " ഗുഡ് ബോയ് " എന്ന് വിളിച്ച് അദ്ദേഹത്തെ പ്രശംസിക്കുമായിരുന്നു. മൂന്നാം തരത്തില്‍ പഠിക്കുമ്പോള്‍ അഞ്ചാം തരത്തിലേക്ക് ഡബിള്‍ പാസായി ക്ലാസ് കയറ്റം ലഭിച്ചു. പഠനത്തില്‍ തല്‍പരനായിരുന്ന അദ്ദേഹത്തിന് നല്ല വായനാശീലം കൂടി ഉണ്ടായിരുന്നു.

1950 ല്‍ അദ്ദേഹം എസ്.എസ്. എല്‍.സി പാസായി. (ആ കാലത്ത് എസ്.എസ്.എല്‍.സി വരെ പഠിച്ച് പാസായ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ മതപണ്ഡിതന്‍മാരില്‍ ഒരാളായിരുന്നു സി.എം അബ്ദുല്ല മൗലവി എന്ന് ഇവിടെ പ്രത്യേകം ഓര്‍ക്കുക). അതോടെ ഭൗതിക വിദ്യാഭ്യാസം നിലച്ചു. തുടര്‍ന്ന് കോളേജിലൊന്നും പോയി പഠിക്കാനുള്ള സാഹചര്യങ്ങളുണ്ടായിരുന്നില്ല.

പിന്നീട് ഒരു വര്‍ഷത്തോളം കാസര്‍കോട് അമ്മാവന്റെ തുണിക്കടയില്‍ അദ്ദേഹത്തെ സഹായിക്കാന്‍ നിന്നു. പക്ഷേ അദ്ദേഹത്തിന്റെ മനസ്സ് അവിടെ ഉറച്ച് നിന്നില്ല. അറിവിന്റെ അക്ഷയഖനി ആര്‍ജിച്ച് എന്തെങ്കിലുമൊന്നായിത്തീരാനുള്ള ഒരു വെമ്പല്‍ ആ മനസ്സില്‍ ഓളമിട്ട് നടന്നു. ഒന്നുകില്‍ ഭൗതിക വിദ്യാഭ്യാസം അല്ലെങ്കില്‍ മത വിദ്യാഭ്യാസം ഉന്നതമായ നിലയില്‍ കരസ്ഥമാക്കണമെന്ന് ആ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ മനോഗതം കണ്ടിട്ടാവണം ഒടുവില്‍ അമ്മാവന്റെ നിര്‍ദ്ദേശം വന്നു, ' ചെമ്പരിക്ക പോയി ഉപ്പാന്റെ ദര്‍സില്‍ കിതാബ് ഓതിക്കോ ' എന്ന്. സി എം അബ്ദുല്ല മൗലവിയുടെ ആ ഇളം മനസ്സില്‍ സന്തോഷത്തിന്റെ വര്‍ണ കുസുമങ്ങള്‍ വിരിഞ്ഞു . പിന്നെ ഒറവങ്കര പള്ളിയില്‍ സ്വന്തം പിതാവ് സി . മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍ നടത്തുന്ന ദര്‍സില്‍ ചേര്‍ന്ന് പത്ത് വര്‍ഷങ്ങളോളം പഠനം തുടര്‍ന്നു.

അതുല്യമായ ഒരു പണ്ഡിത പരമ്പരയിലെ ഒരു കണ്ണിയായതിലുള്ള മാഹാത്മ്യം കൊണ്ടാവാം, കൂടുതല്‍ കൂടുതല്‍ അറിവിന്റെ പുതുനാമ്പുകള്‍ക്കായി ആ ഹൃദയമിടിപ്പ് തുടര്‍ന്നു. പിന്നെയും ഉപരിപഠനം നടത്തി ഉയരങ്ങളിലെത്താന്‍ ആ മനസ്സ് കൊതിച്ചു.

അന്ന് കേരളത്തില്‍ മതപരമായ ഉന്നത പഠനം നടത്താന്‍ ഉതകുന്ന സ്ഥാപനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ( ഈ ഒരു അവസ്ഥയെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ തന്നെ മതിയാകും, പിന്നീട് സി എം ഉസ്താദ് എന്ന മഹാവിജ്ഞാനി കേരളത്തിന്റെ മത വിജ്ഞാന മേഖലകളില്‍ ഊതിവിട്ട മാറ്റത്തിന്റെ കൊടുങ്കാറ്റിന്റെ ശക്തി അളക്കാന്‍). അദ്ദേഹത്തിന്റെ മുമ്പിലുള്ള ഏക വഴി കേരളം വിടുക എന്നത് മാത്രമായിരുന്നു. അങ്ങനെ അദ്ദേഹം തമിഴ്‌നാട്ടിലെ വെല്ലൂരിലുള്ള ' ബാഖിയാത്തു സ്വാലിഹാത്ത് ' അറബിക് കോളേജില്‍ ചേരാന്‍ യാത്രയായി.

അങ്ങനെ ജാഞാന സമ്പാദനത്തിന്റെയും പുത്തന്‍ ചിന്തകളുടെയും ഒരു മഹായാത്ര ആരംഭിച്ചു. ഒപ്പം ഉത്തര കേരളത്തിന്റെ ചരിത്രഗതിയിലെ വരാനിരിക്കുന്ന കുറെ അധ്യായങ്ങളും.

1963 ല്‍ വിശാലമായ വൈജ്ഞാനിക വിഭവങ്ങളുടെയും അനുഭവ സമ്പന്നതയുടെയും അമൂല്യ ശേഖരങ്ങളുമായി വെല്ലൂരിലെ ബാഖിയാത്തില്‍ നിന്നും മൗലവി ബിരുദം നേടി നാടിന്റെ വിരിമാറിലേക്ക് തിരിച്ചെത്തി. പിന്നെ അധ്യാപന ജീവിതത്തിന്റെ ധന്യമായ നാളുകള്‍. അതേ വര്‍ഷം കാസര്‍കോട് പുതിയങ്ങാടിയില്‍ മുദരിസായി അധ്യാപന ജീവിതത്തിന് തുടക്കം കുറിച്ചു. സ്വയം പഠിച്ചും പഠിപ്പിച്ചും അറിവിന്റെ അനന്തതയിലേക്കുളള അക്ഷരജാലകം കുരുന്നു മനസുകള്‍ക്ക് തുറന്ന് കൊടുത്തും പലയിടങ്ങളിലായി ആ അധ്യാപന ജീവിതം തുടര്‍ന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലെ ഒറവങ്കരയില്‍, പിന്നെ എട്ടിക്കുളം എന്ന സ്ഥലത്ത്, അങ്ങനെ തുടര്‍ന്നു ആ വിശുദ്ധവും വിസ്മയകരവുമായ അധ്യാപന ജീവിതം. മുന്‍ കാല കീഴ്വഴക്കങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ലളിതമായും, സരസമായും വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പം മനസിലാകുന്ന തരത്തിലായിരുന്നു ആ പഠന ശൈലി. അതെ, കാലോചിതമായ മാറ്റങ്ങളിലൂടെ വൈജ്ഞാനിക മേഖലയെ കൂടുതല്‍ ജീവസുറ്റതാക്കാനുള്ള ശ്രമങ്ങളുടെ ആദ്യ പടികളായിരുന്നു അത്.

അധ്യാപനത്തിന്റെ ഈ കാലയളവ് സി എം അബ്ദുല്ല മൗലവിയുടേത് മാത്രമല്ല, കേരള ചരിത്രത്തിന്റെ തന്നെ ഗതി മാറ്റത്തിന് നിദാനമായി. കാലത്തിനനുയോജ്യമായ മതവിദ്യാഭ്യാസ സമ്പ്രദായത്തിനെക്കുറിച്ചും പുതിയ വിദ്യാഭ്യാസ സംരംഭങ്ങളുടെ സൃഷ്ടിപ്പിനെക്കുറിച്ചും ഗഹനമായ ചിന്തകള്‍ ആ മനസ്സില്‍ പുകഞ്ഞ് കൊണ്ടിരുന്നു. മഹത്തായ ഒരു പൈതൃക വൈശിഷ്ടത്തിന്റെ പിന്‍ തലമുറക്കാരനായി അവതരിച്ച സി .എം അബ്ദുല്ല മൗലവി എന്ന ചിന്തകന്റെ ചിന്തകള്‍ക്ക് തീ പിടിച്ച കാലം . പുരോഗമന കാലഘട്ടത്തിന്റെ ആവശ്യകത അനുസരിച്ച് മത വിദ്യാഭ്യാസവും ഭൗതിക വിദ്യായും സമ്മേളിക്കുന്ന ഒരു പഠന സംരംഭം. അതിലൂടെ ആധുനിക സമൂഹത്തിനെ നയിക്കാനും നിയന്ത്രിക്കാനും പറ്റുന്ന ഒരു പണ്ഡിത സമൂഹത്തിന്റെ സൃഷ്ടിപ്പ് - അതായിരുന്നു ആ ചിന്തകളുടെ കാതല്‍.

ആ മസ്തിഷ്‌കം പുകഞ്ഞ് കൊണ്ടിരുന്നു. ഊണിലും, ഉറക്കിലും ഇരിപ്പിലും, നടത്തത്തിലും ആ ചിന്ത ഒരു പ്രലോഭനമായി , ആതമാവിന്റെ അലമുറയായി ആ മനസ്സിനെ ഭരിച്ചു. ഉത്തര കേരളത്തിന് എല്ലാവിധ വിജ്ഞാന ശാഖകളും പഠിപ്പിക്കുന്ന ഒരു അറബിക് കോളേജ്...! ഒരു സമന്വയ വിദ്യാഭ്യാസ സ്ഥാപനം . ഒരു കാര്യം ഓര്‍ക്കുക, കേരളത്തിലൊരിടത്തും പേരിന് പോലും ഇത്തരം സംരംഭം ഇല്ലാതിരുന്ന കാലത്താണ് , അങ്ങനെയൊരു ചിന്ത പോലും ആരുടെ മനസിലും ഉദിക്കാതിരുന്ന കാലത്താണ് സി . എം എന്ന മഹാ മനീഷിയുടെ മനസ്സില്‍ ഈ ഒരു ചിന്ത നാമ്പെടുക്കുന്നത്.

പിന്നെ പടയോട്ടത്തിന്റെ നാളുകളായിരുന്നു. ഉത്തര കേരളത്തിന്റെ തലവര മാറ്റിയെഴുതിയ പടയോട്ടം. ഇതിനു വേണ്ടി പലരേയും ഒന്നിച്ചു കൂട്ടി. പല നാട്ടുപ്രദേശങ്ങളിലെ പല പ്രമുഖരെയും നാട്ട് പ്രമാണിമാരെയും കണ്ട് സംസാരിച്ചു. എടനീര്‍ ഇ .മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍, കാസര്‍കോട് കരിപ്പൊടി അബ്ദുല്ല സാഹിബ്, നെല്ലിക്കുന്നില്‍ മുദരിസ്സായിരുന്ന ശരീഫ് മുസ്ലിയാര്‍, തുടങ്ങിയവരെ അണിചേര്‍ത്ത് നടത്തിയ ഒരു മുന്നണി പോരാട്ടം.

എവിടെ നിന്നൊക്കെയോ പ്രതീക്ഷകളുടെ തിരിനാളം മിഴി തുറന്നു. പക്ഷേ അവ ഓരോന്നായി പൊലിഞ്ഞ് പോയി. നിരാശകളുടെ കാര്‍മേഘം മനസ്സില്‍ നിഴല്‍ വിരിച്ചു. എന്നാലും, ആത്മവിശ്വാസത്തോടെ കൂടുതല്‍ കരുത്തോടെ ശ്രമങ്ങള്‍ തുടര്‍ന്നു.

എതിര്‍ത്തോട് മുഹമ്മദ് കുഞ്ഞി ഹാജി, എതിര്‍ത്തോട്ടില്‍ സ്ഥലം വാഗ്ദാനം ചെയ്തു. എന്തോ പ്രശ്‌നം കാരണം അത് പ്രായോഗികമായില്ല. പിന്നീട് ചെങ്കള ഭാഗത്ത് സ്ഥലം തരികയും രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പ്രത്യാശയുടെ ഒളിനിലാവ് പരന്നു. പക്ഷേ വീണ്ടും നിരാശ. ചില കാരണത്താല്‍ അതും ഫലവത്തായില്ല. പക്ഷേ ആ നെഞ്ചിലെ ആവേശം കെട്ടടങ്ങിയില്ല. പിന്നെയും ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.

പിന്നെ അദ്ദേഹം സമീപിച്ചത് നാട്ട് പ്രമാണിയും ദാനശീലനുമായിരുന്ന കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയെയായിരുന്നു. അദ്ദേഹം താനൊരു തുക ധനസഹായം നല്‍കാമെന്നേറ്റു. പക്ഷേ അതു മാത്രം പോരാ, ഞങ്ങളില്‍ ഒരാളായി പ്രവര്‍ത്തിക്കണമെന്നും, എക്കാലത്തും കൂടെ നില്‍ക്കണമെന്നും സി.എം അബ്ദുല്ല മൗലവി നിര്‍ബന്ധിച്ചു. അദ്ദേഹം അത് സമ്മതിച്ചു. കോളേജിന് വേണ്ടി അദ്ദേഹം ഒരു സ്ഥലം കണ്ടെത്തിയിട്ടുണ്ട് എന്ന ഒരു വിവരം കിട്ടി. പക്ഷെ, അത് ഫലപ്രദമായില്ല.

പിന്നീട് സി എം അബ്ദുല്ല മൗലവിയുടെ മനസ്സിനെ പിടിച്ച് കുലുക്കിയ സംഭവമുണ്ടായി:
പുതിയ കോളേജ് തുടങ്ങാന്‍ തീരുമാനിച്ച് സ്ഥലമെടുപ്പും മറ്റുള്ള ആലോചനകളുമായി മുന്നോട്ട് പോകുന്നതിനിടയില്‍ ഒരു ദിവസം അബ്ദുല്‍ ഖാദര്‍ ഹാജി പറഞ്ഞു. ' നമുക്ക് ഒരു പുതിയ കോളേജ് നിര്‍മ്മിക്കേണ്ട ആവശ്യമില്ല. ഇപ്പോള്‍ ഉള്ളതിനോടൊപ്പം ചേര്‍ന്ന് അതിനെ നന്നാക്കിയെടുത്താല്‍ മതിയാകും. പരവനടുക്കം സ്ഥിതി ചെയ്യുന്ന ആലിയ കോളേജുണ്ടല്ലോ. '

അത് സി . എം അബ്ദുല്ല മൗലവിക്ക് ഒരു പ്രഹരം പോലെ തോന്നി . അദ്ദേഹം ചോദിച്ചു. " അത് ജമാഅത്തെ ഇസ്ലാമിക്കാരുടേതല്ലേ, നമ്മള്‍ സുന്നികള്‍ക്ക് പറ്റുകയില്ലല്ലോ ". പക്ഷേ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ അഭിപ്രായം മറ്റൊന്നായിരുന്നു. ' ആലിയ നടത്തുന്നത് ഒരു സ്വതന്ത്ര കമ്മിറ്റിയാണ്. ആ കമ്മിറ്റിയില്‍ ചേര്‍ന്ന് അതിനോടൊപ്പം പ്രവര്‍ത്തിച്ച് നമുക്ക് അതിനെ ഏറ്റെടുക്കാം. നമ്മുടേതായ ഒരു ഭരണ സമിതി രൂപീകരിക്കാം '

സി. എം അബ്ദുല്ല മൗലവിയും കൂട്ടരും നിരാശരായി. ഒരു കോളേജ് എന്ന സ്വപ്‌നം പാതി വഴിയിലാകുമോ എന്ന ആശങ്ക. പക്ഷേ അബ്ദുല്‍ ഖാദര്‍ ഹാജി അദ്ദേഹത്തിന്റെ നിലപാടില്‍ തന്നെ ഉറച്ചുനിന്നു.

തുടര്‍ന്ന് എല്ലാവരും അത് പ്രകാരം മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ ആലിയ നടത്താന്‍ ഒരു പുതിയ സമിതി നിലവില്‍ വന്നു. ' ലൈസന്‍ കമ്മിറ്റി ' എന്നാണ് അതിനെ വിളിച്ചിരുന്നത്. അബ്ദുല്ല മൗലവിയുടെ വന്ദ്യ പിതാവ് സി മുഹമ്മദ് കുഞ്ഞി മുസ്ലിയാരായിരുന്നു അദ്ധ്യക്ഷന്‍. കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി, കെ എസ് അബ്ദുല്ല തുടങ്ങിയവര്‍ അതിലെ അംഗങ്ങള്‍. മര്‍ഹും യു . കെ ആറ്റക്കോയ തങ്ങള്‍ പ്രിന്‍സിപ്പാളും, സി എം അബ്ദുല്ല മൗലവിയെ അദ്ദേഹത്തിന്റെ അസിസ്റ്റന്റായും നിശ്ചയിച്ചു. പക്ഷേ പിന്നീട് യു . കെ ആറ്റക്കോയ തങ്ങള്‍ പിന്‍മാറി. സി . എം അബ്ദുല്ല മൗലവിക്ക് തന്റെ ചുമതലകളെയും സ്വപ്‌നങ്ങളെയും പാതി വഴിയില്‍ ഉപേക്ഷിച്ച് പോകാനായില്ല. ആലിയയില്‍ തുടരാന്‍ തന്നെ തീരുമാനിച്ചു.

അങ്ങനെ ആലിയയെ സുന്നി സ്ഥാപനമാക്കാനുള്ള ശ്രമങ്ങള്‍ ഒരു വര്‍ഷത്തോളം തുടര്‍ന്നു. അതിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള എല്ലാ നേരായ മാര്‍ഗ്ഗങ്ങളും അവലംബിച്ചു. പക്ഷേ പല കാരണങ്ങളാല്‍ ഭരണഘടനാ നിര്‍മ്മാണം പൂര്‍ത്തിയാകാതെ ഒരു വര്‍ഷമാകുമ്പോഴേക്കും ലൈസന്‍ കമ്മിറ്റി പിരിച്ചുവിട്ടു. അതോടെ ആ ഉദ്യമവും വിഫലമായി. അങ്ങനെ ആ നാടകം അവിടെ അവസാനിച്ചു.

ഇത് കഴിഞ്ഞ് കണ്ണ് തുറന്ന് നോക്കിയപ്പോള്‍ അദ്ദേഹം ഒറ്റയ്ക്കായി. മുമ്പ് കൂടെ പ്രവര്‍ത്തിച്ചവരെയൊന്നും കാണാനില്ല. അവരെല്ലാം പലവഴിക്ക് പിരിഞ്ഞ് പോയിക്കഴിഞ്ഞിരുന്നു. അദ്ദേഹം മൗനിയായി വീട്ടിലിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മനസില്‍ നിന്ന് ഈ സമരാവേശം വിട്ട് മാറിയില്ല.

ഒടുവില്‍ കല്ലട്രയെ തന്നെ സമീപിച്ചുനോക്കുവാന്‍ തീരുമാനിച്ചു. ഒരു കത്തെഴുതി അദ്ദേഹത്തിനെത്തിച്ചു. ഒരു പുതിയ അറബിക് കോളേജ് നമുക്ക് തുടങ്ങണം. അതിനുള്ള സഹായസഹകരണങ്ങള്‍ അങ്ങ് ചെയ്ത് തരണം. അല്ലാഹു അനുഗ്രഹിക്കും. അതായിരുന്നു കത്തിലെ ഉള്ളടക്കം. പക്ഷേ കത്തിന് പ്രതികരണമുണ്ടായില്ല.

ദിവസങ്ങള്‍ കടന്നുപോയി. എന്നിട്ടും സി . എമ്മിന്റെ മനസ്സിലെ കോളേജിനെക്കുറിച്ചുള്ള ചിന്ത കെട്ടടങ്ങിയില്ല. ഒരു ദിവസം അദ്ദേഹം കൂട്ടിന് ആരോരുമില്ലാതെ ഒറ്റയ്ക്ക് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയുടെ വീട്ടിലേക്ക് തിരിച്ചു. വീണ്ടും കോളേജിന്റെ കാര്യം സംസാരിച്ചു. കുറേ നേരത്തേയ്ക്ക് അബ്ദുല്‍ഖാദര്‍ ഹാജി മറുപടിയൊന്നും പറഞ്ഞില്ല. പക്ഷേ സി .എം പിന്‍മാറിയില്ല. അദ്ദേഹം ദീര്‍ഘനേരം ആ വീട്ടില്‍ ഇരിപ്പുറപ്പിച്ചു. അത് ശരിക്കുമൊരു തപസ്സ് തന്നെയായിരുന്നു. ഒടുവില്‍ ഹാജി സാഹിബ് അകത്തേക്ക് പോയി വസ്ത്രം മാറി വന്നു. കാറില്‍ കയറാന്‍ പറഞ്ഞു. എവിടേക്കാണ് പോകുന്നതെന്ന് അദ്ദേഹത്തിന് പിടികിട്ടിയില്ല. വഴിക്ക് വെച്ച് ഹസന്‍കുട്ടി മുസ്ലിയാരെയും കല്ലട്ര അബ്ബാസ് ഹാജിയെയും കൂടെ കൂട്ടി. ആ യാത്ര ചെന്നവസാനിച്ചത് ചെമ്പരിക്കയില്‍ സി . എം അബ്ദുല്ല മൗലവിയുടെ വീട്ടില്‍ അദ്ദേഹത്തിന്റെ വന്ദ്യ പിതാവ് സി . മുഹമ്മദ് കുഞ്ഞി മുസ്ലിയാറിന്റെ (വലിയ ഖാസി) സന്നിധിയിലായിരുന്നു.

നിങ്ങളുടെ മകന് എന്തോ കാര്യം പറയാനുണ്ട് എന്ന് ഹാജി സാഹിബ് അറിയിച്ചു.

അങ്ങനെ ഒരു കോളേജ് സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ച ആരംഭിച്ചു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച തുടര്‍ന്നു. ഒരു തീരുമാനത്തിലും എത്തിച്ചേര്‍ന്നില്ല.

ഒടുവില്‍ സി. എം അബ്ദുല്ല മൗലവി തന്റെ ആവനാഴിയിലെ അവസാനത്തെ ശരം തൊടുത്തുവിട്ടു. അദ്ദേഹ പറഞ്ഞു. " എന്നാല്‍ നിങ്ങള്‍ ഒരുപകാരം ചെയ്യുക. ഒരു പത്ത് കുട്ടികള്‍ക്ക് താമസിക്കുവാന്‍ ഉള്ള ഒരു ഇടം കണ്ടെത്തുക. അവര്‍ക്ക് ഭക്ഷണച്ചിലവും ഒപ്പിച്ച് തരിക. അവരെ പഠിപ്പിക്കാന്‍ ഞാന്‍ തയ്യാറാണ്. ശമ്പളം വേണ്ട. ഫ്രീയായി പഠിപ്പിച്ചുകൊള്ളാം. '

ഇത് കുറിക്കു കൊണ്ടു. അബ്ദുല്‍ ഖാദര്‍ ഹാജി പറഞ്ഞു. ' ദാ എന്റെ പഴയപുര ഒഴിഞ്ഞു കിടക്കുകയാണ്. അതിലിപ്പോള്‍ ആരും താമസമില്ല. എല്ലാ വിധ സൗകര്യങ്ങളും അതിലുണ്ട്. അവിടെ കുട്ടികള്‍ക്ക് താമസിക്കാം. പിന്നെ ചിലവിന്റെ കാര്യമല്ലേ.. ഒരു കൊല്ലം വരെയുള്ള ചിലവുകള്‍ ഞാന്‍ തന്നെ വഹിക്കാം..'

എല്ലാവര്‍ക്കും സന്തോഷമായി. അങ്ങനെ കോളേജ് തുടങ്ങാനുള്ള കളമൊരുങ്ങി. അതാണ് സഅദിയ്യ കോളേജ്...!

കോളേജിന് സി.എം അബ്ദുല്ല മൗലവി നിര്‍ദ്ദേശിച്ച പേരാണ് " സഅദിയ്യ " . കീഴൂര്‍ പ്രദേശങ്ങളില്‍ ഒരു നൂറ്റാണ്ടിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് പള്ളി ദര്‍സ് തുടങ്ങി വെച്ച മഹാ വ്യക്തിയുടെ പേര് സഈദ് മുസ്ല്യാര്‍ എന്നായിരുന്നു. മതവിജ്ഞാനത്തിന്റെ പ്രകാശം തുടങ്ങി വെച്ച ആ മഹാ വ്യക്തിത്വത്തിന്റെ നാമം സ്ഫുരിക്കുന്ന ഒരു പേരായിരിക്കട്ടെ കോളേജിന് ഇടുന്നത് എന്ന് അദ്ദേഹത്തിന് തോന്നി. മാത്രമല്ല, സൗഭാഗ്യം ഉദിച്ച പൊങ്ങട്ടെ എന്ന അര്‍ത്ഥം കൂടിയുണ്ടായിരുന്നു അതിന്.

അങ്ങനെ 1971 ഏപ്രില്‍ 28 ന് സഅദിയ്യ കോളേജ് തുടങ്ങി. കടവത്ത് മുഹമ്മദ് കുഞ്ഞി ഹാജി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

സഅദിയ്യയുടെ വളര്‍ച്ച വിസ്മയിപ്പിക്കുന്നതായിരുന്നു. എട്ടു വിദ്യാര്‍ത്ഥികളെ ചേര്‍ത്ത് ആരംഭിച്ച സഅദിയ്യ 60 വിദ്യാര്‍ത്ഥികളിലേക്ക് വളര്‍ന്നു. അവരെ ഉള്‍ക്കൊള്ളാന്‍ ആ വീട് മതിയായിരുന്നില്ല.

സി. എം അബ്ദുല്ല മൗലവിയുടെ ത്യാഗപൂര്‍ണ്ണമായ കഠിന പ്രയത്‌നങ്ങളുടെ തണലില്‍ സഅദിയ്യ വളരുകയായിരുന്നു. രണ്ട് പതിറ്റാണ്ടുകളോളം ആ സൂര്യ വെളിച്ചം ആ വിജ്ഞാന സൗധത്തിന് സ്വര്‍ണ്ണപ്രഭ ചൊരിഞ്ഞു.

തുടക്കം മുതല്‍ ഒടുക്കം വരെ എല്ലാ അര്‍ത്ഥത്തിലും സഅദിയ്യ സി. എം ഉസ്താദിന്റെ ചോരയും നീരും തന്നെയാണ്. സാമ്പത്തിക സഹായം ചെയ്യാന്‍ ആളുകളുണ്ടായി എന്നതൊഴിച്ചാല്‍ സഅദിയ്യ എന്നത് സി എം അബ്ദുല്ല മൗലവിയുടെ ചിന്താ സ്രേതസ്സിന്റെയും നിരന്തര പരിശ്രമത്തിന്റെയും ഉല്‍പന്നമായിരുന്നു.

പക്ഷേ, കാപട്യലോകത്തിന്റെ പൊയ്മുഖങ്ങള്‍ ആ വലിയ മനുഷ്യനോട് നന്ദികേട് കാണിച്ചു. പിറകെയെത്തിയ കുറേ പേര്‍ ഒരു കൈക്കുഞ്ഞിനെ സ്വന്തം ഉമ്മയുടെ കൈകളില്‍ നിന്ന് അറുത്തു മാറ്റുന്നതുപോലെ, സഅദിയ്യയെ സി.എം ഉസ്താദില്‍ നിന്ന് തട്ടിയെടുത്തു. മാത്രമല്ല, ചരിത്രരേഖകളില്‍ കൈ കടത്തി സി. എം എന്ന പേര് സഅദിയ്യയുടെ പൊക്കിള്‍കൊടി ബന്ധത്തില്‍ നിന്ന് മുറിച്ചുമാറ്റാനുള്ള ഹീനശ്രമങ്ങള്‍ നടന്നു.

എന്നും ഒറ്റയാന്‍ പോരാട്ടത്തിന്റെ മുന്നണി പോരാളിയായിരുന്ന സി.എം അബ്ദുല്ല മൗലവി ഏകനായി സഅദിയ്യയുടെ പടിയിറങ്ങി, ആരോടും പരാതിയും പരിഭവവുമില്ലാതെ, എല്ലാ വേദനകളെയും മൗനമായി സ്വയം ഏറ്റു വാങ്ങിക്കൊണ്ട്....

ചരിത്രം കരഞ്ഞ് തളര്‍ന്ന ആ പടിയിറക്കത്തിന്റെ നാളുകളെ കുറിച്ച് അടുത്ത ഭാഗത്തില്‍ വായിക്കാം.

No comments:

Post a Comment