Thursday, May 19, 2011

ആ മഹാനഷ്ടത്തിന് ഒരു വയസ്സ് - ആ പാരമ്പര്യ മഹിമയിലൂടെ..

സി എം അബ്ദുല്ല മൗലവി എന്ന പണ്ഡിതന്റെ ജീവിത കഥ പറഞ്ഞാല്‍ അതൊരു നാടിന്റെ മൊത്തം വിദ്യാഭ്യാസപരമായ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാവുന്നു. തലമുറകളോളം പിറകോട്ട് പുഷ്പിച്ച് പന്തലിച്ച് നിന്ന ഉത്തമമായ ഒരു കുടംബപരമ്പര ഒരു നാടിന്റെ മതവൈജ്ഞാനിക മേഖലയില്‍ ഉണര്‍വിന്റെയും ഉത്തേജനത്തിന്റെയും ഒളി നിലാവ് വിതറി ഇസ്ലാമിക ചൈതന്യത്തിന്റെ പറുദീസയായി ഉത്തര മലബാറിനെ മാറ്റിയെടുത്ത ഒരു കാലഘട്ടത്തിന്റെ കഥയാവുന്നു.

ആ പണ്ഡിത കുടുംബ പരമ്പരയുടെ ഒരു പൂര്‍വ്വകാല ചരിത്രത്തിലേക്ക് നാമൊന്ന് കണ്ണോടിച്ച് നോക്കിയാല്‍ സി എം അബ്ദുല്ല മൗലവി എന്ന മഹാരഥന്റെ മരണത്തോടെ നമുക്ക് നഷ്ടമായ തലമുറകള്‍ നീണ്ട് നിന്ന ഒരു മഹാ പൈതൃകത്തിന്റെ ശുന്യത നമ്മെ കുത്തി നോവിപ്പിക്കും.

ആ പാരമ്പര്യത്തിന്റെ മഹിമ അറിയേണ്ടത് നാമോരുത്തരുടെയും ബാധ്യതയാണ്. കാരണം, നമ്മുടെ നാടിന്റെ മൊത്തം മത വിജ്ഞാനിയവും ആത്മീയവുമായ മുന്നേറ്റത്തിന്റെ ഉറവിടം ആ പരമ്പരയുടെ സംഭാവനയാണ്. പരമ്പരകളായി ഉത്തര മലബാറിന് ദീനി ദഅ്‌വത്തും മതവിജ്ഞാനവും ആത്മീയ ചൈതന്യവും പ്രദാനം ചെയ്ത പല സൂഫി വര്യന്മാരും അലീമിങ്ങളും പണ്ഡിത പ്രതിഭകളും ഉള്‍പ്പെട്ട ഒരു കുടംബ പാരമ്പര്യമാണ് സി എം ഉസ്താദിലേക്ക് എത്തി നിന്നത്. ഇന്ന് നമ്മുടെ നാടുകളിലെ സജീവമായ പള്ളികളും, പള്ളി ദര്‍സുകളും, മദ്രസകളും ദീനി ബോധമുള്ള ഒരു തലമുറയും നിസ്‌കരിക്കുന്ന സമൂഹവുമൊക്കെ രൂപപ്പെടാന്‍ ഹേതുവായത്, ആ പണ്ഡിത കുടുംബപരമ്പര നൂറ്റാണ്ടുകളായി ഉത്തരമലബാറിന്റെ വിരിമാറില്‍ വിതച്ചുപോന്ന ആത്മീയ പ്രകാശമാണ്.
സി എം അബ്ദുല്ല മൗലവിയുടെ പിതാമഹന്മാരിലേക്ക് നാമോന്ന് കണ്ണോടിച്ച് നോക്കുക. നമ്മളില്‍ അധികമാരും ഇതുവരെ തിരിച്ചറിയാതെ പോയ മഹാ പണ്ഡിതരുടെയും സൂഫിവര്യന്മാരുടെയും ആ ശ്രേണി നമ്മെ അദ്ഭുതപ്പെടുത്തും.

സി എം അബ്ദുള്ള മൌലവി എന്ന പണ്ഡിത ശ്രേയസ്സിന്റെ കുടുംബ പരമ്പര നബിയുടെ അനുയായികളായ സഹാബാക്കളില്‍ നിന്നാണ് ആരംഭിക്കുന്നത്. ലക്ഷ ദ്വീപു വഴി എത്തിച്ചേര്‍ന്ന പൂര്‍വികരുടെ തുടര്‍പരമ്പരയായി പിന്നീട് വന്ന ആറ് തലമുറകളുടെ വിശദമായ ചരിത്രം മാത്രമേ ലഭ്യമാകുന്നുള്ളു.

ചെമ്മനാട് ജീവിച്ചിരുന്ന മഹാപണ്ഡിതനും സൂഫിവര്യനും ഹാഫിളുമായിരുന്ന `പോക്കര്‍ഷാ`, അദ്ദേത്തിന്റെ മകന്‍ പണ്ഡിതനും ആധ്യാത്മിക പുരുഷനും ഉഗ്രപ്രഭാഷകനുമായിരുന്ന `അബ്ദുല്ലാഹില്‍ ജംഹരി` എന്ന `അബ്ദുല്ല മുസ്ലിയാര്‍`, പിന്നെ അദ്ദേഹത്തിന്റെ മകന്‍ ജ്ഞാനിയും സൂഫിവര്യനും വലിയ്യുല്ലാഹിയുമായിരുന്ന `സി മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍` (ചെമ്പരിക്ക വലിയ ഖാളിയാര്‍ച്ച), അദ്ദേഹത്തിന്റെ മകന്‍ `സി എം അബ്ദുല്ല മൗലവി` എന്നിങ്ങനെയാണ് ആ പരമ്പര വന്ന് നില്‍ക്കുന്നത്.

ഇനി നാല് പരമ്പരകളുടെ ഒരു ചെറു ചരിത്രം ഒന്ന് കണ്ണോടിച്ചു നോക്കാം.

പതിനെട്ടാം നൂറ്റാണ്ട് വരെ കീഴൂരായിരുന്നു ഉത്തര മലബാറിന്റെ മത വിജ്ഞാന കേന്ദ്രം. പള്ളി ദര്‍സുകളും ദീനി ദഅ്വത്തുകളും നടന്ന് വന്നിരുന്നത് "കീഴൂര്‍ സംയുക്ത ജമാഅത്ത്" എന്ന പ്രദേശത്തെ കേന്ദ്രീകരിച്ചായിരുന്നു. സുപ്രസിദ്ധ പണ്ഡിതനും ജ്ഞാനിയുമായിരുന്ന സഈദ് മുസ്ലിയാര്‍, കീഴൂര്‍ ഇബ്രാഹിം മുസ്ലിയാര്‍, കീഴൂര്‍ അബ്ദുല്ല ഹാജി മുസ്ലിയാര്‍, തുടങ്ങിയവര്‍ അക്കാലത്തെ പ്രമുഖ പണ്ഡിതരാണ്. (സി എം ഉസ്താദ് പിന്നീട് സഅദിയ്യ സ്ഥാപിച്ചപ്പോള്‍ ആ വിജ്ഞാന സൗധത്തിന് ' സഅദിയ്യ' എന്ന പേര് നല്‍കിയത് കീഴൂരില്‍ വര്‍ഷങ്ങളോളം ദര്‍സ് നടത്തിയിരുന്ന ഈ സഈദ് മുസ്ലിയാരുടെ ഓര്‍മ്മയ്ക്ക് വേണ്ടിയായിരുന്നു എന്ന് സി എം അബ്ദുല്ല മൗലവി തന്റെ ആത്മകഥയിലൂടെ സാക്ഷ്യപ്പെടുത്തുന്നുണ്ട്).

അക്കാലത്ത് ചെമ്മനാട് പ്രദേശത്ത് ജീവിച്ചിരുന്ന മഹാ പണ്ഡിതനും, സൂഫിവര്യനുമായിരുന്നു "പോക്കൂച്ച" എന്ന് വിളിക്കപ്പെട്ടിരുന്ന പോക്കര്‍ഷാ. ഖുര്‍ആന്‍ മുഴുവനും മന:പാഠമാക്കിയ ഹാഫിളായിരുന്ന അദ്ദേഹം. സദാസമയവും ഖുര്‍ആന്‍ പാരായണത്തില്‍ വ്യാപൃതനായിരുന്നു. ജനങ്ങള്‍ അങ്ങേയറ്റം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന അദ്ദേഹം ഒരു മഹാ വ്യക്തിത്വത്തിന്റെ ഉടമ കൂടിയായിരുന്നു.

അദ്ദേഹം ഒരു ദിവസം ഒരു സ്വപ്‌നം കാണുകയുണ്ടായി. കുടുംബ സമേതം താന്‍ ചെമ്പരിക്ക വന്ന് താമസമാക്കണമെന്നായിരുന്നു ആ സ്വപ്‌നത്തിന്റെ ഉള്ളടക്കം. ആ സ്വപ്‌നത്തിന്റെ ദൈവീകത മനസ്സിലാക്കിയ അദ്ദേഹം ഉടനെ തന്നെ ചെമ്പരിക്ക വന്ന് താമസമാക്കി. അക്കാലത്ത് ഒരു പുരോഗതിയും പ്രശസ്തിയുമില്ലാത്ത കാട് പിടിച്ചു കിടന്ന ഒരു പുറം പോക്ക് ഭൂമിയായിരുന്നു ചെമ്പരിക്ക. ആ പണ്ഡിത കുടുംബം അവിടെ വന്ന് താമസമാക്കിയതോടെ ചെമ്പരിക്ക അഭിവൃദ്ധിപ്പെട്ടു. ജനസമ്പര്‍ക്കം കൈവന്നു. അദ്ദേഹം ചെമ്പരിക്കയില്‍ ദീനി വിജ്ഞാനം പകര്‍ന്ന് ദീനി ദഅ്‌വത്തും തഖ് വയുമായി കഴിഞ്ഞുകൂടി. ചെമ്പരിക്കയിലുണ്ടായിരുന്ന ഒരു ചെറിയ പള്ളിക്കും മഖാമിനുമടുത്തായിരുന്ന അദ്ദേഹം താമസം തുടങ്ങിയത്. ( ഈ പള്ളിയാണ് ഇന്നത്തെ ചെമ്പരിക്ക ജുമുഅത്ത് പള്ളിയായി പരിണമിച്ചിരിക്കുന്നത്).

പോക്കര്‍ഷായുടെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ അബ്ദുല്ലാഹില്‍ ജംഹരി ആ കുടുംബത്തില്‍ നിന്നും ഉയര്‍ന്ന് വന്ന പണ്ഡിത പ്രതിഭയും മഹാ ജ്ഞാനിയുമായിരുന്നു. ചെമ്പരിക്ക എന്ന പദത്തിനോട് ബന്ധപ്പെടുത്തിയാണ് 'ജംഹരി' എന്ന് അദ്ദേഹത്തിന് നാമകരണം ചെയ്യപ്പെട്ടത്. മഹാ പണ്ഡിതനായിരുന്ന അബ്ദുല്ലാഹില്‍ ജംഹരി, വാക്‌ധോരണികള്‍ കൊണ്ട് വിസ്മയ പ്രപഞ്ചം സൃഷ്ടിക്കുന്ന മഹാപ്രഭാഷകന്‍ കൂടിയായിരുന്നു. "അന്തു" മുസ്ലിയാര്‍ എന്നാണു അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. ഉത്തര മലബാറിലങ്ങോളമിങ്ങോളം ഓടി നടന്നു അദ്ദേഹം മത പ്രഭാഷണങ്ങള്‍ നടത്തി. അബ്ദുല്ലഹില്‍ ജംഹരി അഥവാ അന്തു മുസ്ലിയാര്‍ എന്നാ "വാഇളി" ലൂടെ (മത പ്രഭാഷകന്‍) ചെമ്പിരിക്ക കൂടുതല്‍ പ്രസിദ്ധമായി. അദ്ദേഹം മത പ്രസംഗ വേദികളിലെ താരോദയമായി.മത സാംസ്കാരിക മേഖലകളില്‍ ചെമ്പിരിക്ക ഒരു ജനശ്രദ്ധാ കേന്ദ്രമായി മാറി. ക്രിസ്തു വര്‍ഷം 1902 ല്‍ നാടാകെ പടര്‍ന്നു പിടിച്ച പ്ലേഗ് രോഗം ബാധിച്ച് അദ്ദേഹം ശഹീദാവുകയായിരുന്നു.

അതിനു ശേഷം അദ്ധേഹത്തിന്റെ എട്ടു മക്കളില്‍ മൂത്തയാളായ സി മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാര്‍ (ചെമ്പിരിക്ക വലിയ ഖാളിയാര്‍ച്ച ) ആ പണ്ഡിത ശ്രേണിയിലെ അടുത്ത സൂര്യതേജസ്സായി ഉദയം ചെയ്തു.

സി മുഹമ്മദ്‌ കുഞ്ഞിമുസ്ലിയാരുടെ കാലഘട്ടം ചരിത്രത്തിന്റെ ഇതളുകളില്‍ ചെമ്പിരിക്കക്ക് കൂടുതല്‍ തിളക്കമാര്‍ന്ന ചിത്രങ്ങള്‍ സമ്മാനിച്ചു.ബാപ്പയായ അബ്ദുല്ലഹില്‍ ജംഹരി മരിക്കുമ്പോള്‍ പത്തു വയസ്സ് മാത്രം പ്രായമുള്ള ബാലനായിരുന്നു അദ്ദേഹം. പല പല പള്ളി ദര്‍സുകളില്‍ അദ്ദേഹം വിദ്യാര്‍ഥിയായി. പല ദേശങ്ങള്‍ താണ്ടി അദ്ദേഹം തന്റെ അറിവിന്റെ ചക്രവാളം വിശാലമാക്കി. ഇടയ്ക്കു മാമാനോടൊപ്പം ഇസ്ലാമിക കേരളത്തിന്റെ "മെക്ക" യായ പൊന്നാനിയില്‍ പുസ്തക കച്ചവടത്തിന് പോയി. കുറച്ച് കാലം കഴിഞ്ഞ് തീക്ഷണമായ അറിവുകളുടെ അനുഭവ ശേഖരവുമായി അദ്ദേഹം തിരിച്ചെത്തി.

പതിനെട്ടാം നൂറ്റാണ്ട് വരെ കീഴൂരിനുണ്ടായിരുന്ന പാണ്ഡിത്യത്തിന്റെ പൊലിമക്ക് കുറച്ചു ഭംഗം നേരിട്ട സമയത്തായിരുന്നു പഠനങ്ങളൊക്കെ കഴിഞ്ഞ് അദ്ദേഹം തിരിച്ചെത്തുന്നത്. ഒരു കഴിവുറ്റ പണ്ഡിതന്റെ നേത്രത്വത്തിനു വേണ്ടി നാടാകെ കേഴുന്ന സമയം. മഹത്തായ പണ്ഡിത പാരമ്പര്യവും ജ്ഞാനവും ഉള്ള അദ്ദേഹം 1938 ല്‍ കീഴൂര്‍ സംയുക്ത ജമാ-അത്ത് ഖാസിയായി അവരോധിക്കപ്പെട്ടു. കീഴൂര്‍ എന്ന് മാത്രമല്ല, ഉത്തരമലബാറില്‍ ആകമാനം കാര്‍മികത്വത്തിന്റെയും ആത്മീയതയുടെയും ഒരു സൂര്യ തേജസ്സിന്റെ പൊന്‍ വെളിച്ചം ലഭിച്ച കാലഘട്ടമായിയി അത്. സി മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാര്‍ എന്ന തീ പാറുന്ന വ്യക്തിത്വം വാക്കുകളുടെ വിശേഷണങ്ങള്‍ക്കപ്പുറത്തായിരുന്നു. മഹാപണ്ഡിതന്‍, ഉസ്താദ്, ഖാസി , അധ്യാത്മിക നേതാവ്, എല്ലാവരും ആശ്രയിക്കുന്ന കാര്യദര്‍ശി, വിധി കര്‍ത്താവ്‌, സൂഫി വര്യന്‍, അങ്ങനെ നീണ്ടു പോകുന്നു ആ വിശേഷണങ്ങള്‍.

ജാതി-മത വിത്യാസമില്ലാതെ ജനങ്ങള്‍ ആ മഹാ മനുഷ്യനെ നെഞ്ചിലേറ്റി. അദ്ദേഹത്തിന്റെ വീട്ടു വളപ്പ് തര്‍ക്കങ്ങള്‍ക്ക് പരിഹാരം തേടിയെത്തുന്നവരെ കൊണ്ട് ഒരു കോടതി വളപ്പ് പോലെ നിറഞ്ഞു കവിയുമായിരുന്നു. രോഗ ശമനങ്ങള്‍ക്കും അധ്യാത്മിക കാര്യങ്ങള്‍ക്കും വേണ്ടി ജനങ്ങള്‍ അദ്ധേഹത്തിന്റെ അടുത്തേക്ക് ഒഴുകിയെത്തി. വെള്ളം മന്ത്രിക്കാന്‍ വേണ്ടി എത്തുന്നവരുടെ ബാഹുല്യം കാരണം ഒറവങ്കര ദര്സിലേക്ക് രാവിലെ പുറപ്പെടുന്നതിനു മുമ്പ് കുറെ സമയം ചിലവഴിക്കേണ്ടി വന്നു. ആ മന്ത്രങ്ങള്‍ക്കും ചികിത്സകള്‍ക്കും അത്ഭുതാവാഹമായ ഫലമായിരുന്നു.

പലരും കച്ചവടങ്ങള്‍ക്കും മറ്റു സംരംഭങ്ങള്‍ക്കും ഉദ്ഘാടനം നിര്‍വഹിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചു. ആ കരങ്ങള്‍ കൊണ്ട് തുടങ്ങി വെക്കുന്ന സംരംഭങ്ങള്‍ വന്‍ വിജയമായി തീരുമെന്നത് അന്നത്തെ ഉറച്ച വിശ്വാസമായിരുന്നു- ഇന്നത്തെ പല ജീവിക്കുന്ന തെളിവുകളും. കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി അദ്ദേഹവുമായി വളരെ വലിയ ആത്മബന്ധം ഉള്ള ആളായിരുന്നു. എന്ത് കാര്യവും സി മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാരുമായി കൂടിയാലോചിച്ച് മാത്രമേ അദ്ദേഹം ചെയ്യാറുണ്ടായിരുന്നുള്ളൂ.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ തോണിയിറക്കുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയെത്തി. അനന്തമായ കടലിന്റെ കരങ്ങള്‍ പകുത്തു നല്‍ക്കുന്ന വിഭവങ്ങളില്‍ ഒരു പങ്കുമായി അവര്‍ ആ വീട്ടിലെത്തി സ്നേഹം പങ്കു വെച്ചു. അദ്ദേഹത്തിന്റെ ജീവിത കാലത്ത് അദ്ദേഹത്തില്‍ നിന്നുണ്ടായ പല കറാമത്തുകളും ദ്രിഷ്ടാന്തങ്ങളും ഇന്നും നമുക്കിടയില്‍ ജീവിക്കുന്ന പഴയതലമുറയില്‍ പെട്ടവരുടെ വാമൊഴിയില്‍ നിന്നും അറിയാന്‍ സാധിക്കും.

അദ്ദേഹത്തിന്റെ കാലത്താണ് കീഴുരിനു മുമ്പുണ്ടായിരുന്ന പ്രതാപം ചെമ്പിരിക്കയിലേക്ക് പറിച്ചു നടപ്പെടുന്നത്. പിന്നെ പതിയെ, കീഴൂര്‍ സംയുക്ത -ജമാഅത്ത് എന്നത് ചെമ്പിരിക്ക സംയുക്ത ജമാ-അത്തായി പരിണമിച്ചു. അദ്ദേഹം മരണമടയുന്നത് വരെ ഖാസിയായി തുടര്‍ന്നു. ഹിജ്റ വര്‍ഷം 1393 (ക്രിസ്തു വര്‍ഷം 1973 ) ദുല്‍ഖഅദ നാലിന് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി യോടെ അദ്ദേഹം ഇഹ ലോക വാസം വെടിഞ്ഞു.

അദ്ദേഹത്തെ മറ ചെയ്യാന്‍ ഖബര്‍ കുഴിക്കുന്നതിനടയില്‍ ഒരു സംഭവമുണ്ടായി. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് തന്റെ പിതാ മഹാന്മാരുടെ (പോക്കര്‍ഷ യും അബ്ദുല്ലാഹില്‍ ജംഹരിയും) ഖബറിനടുത്തു വേറെ ഖബര്‍ കുഴിക്കരുത്‌ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. സി മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാരുടെ മരണ ശേഷം അദ്ദേഹത്തിന്റെ ജനാസ അവിടെ അടക്കം ചെയ്യാനായിരിക്കും അത് കൊണ്ട് ഉദ്ദേശിച്ചത് എന്ന് ധരിച്ച ആളുകള്‍ ആ മഹാന്മാരുടെ ഖബറിന് തൊട്ടടുത്ത്‌ തന്നെ ഖബര്‍ കുഴിച്ചു. അപ്പോള്‍ ആ പിതാ മഹാന്മാരിലോര ളുടെ ഖബറില്‍ എത്രെയോ വര്‍ഷങ്ങള്‍ക്കു മമ്പ് അടക്കം ചെയ്ത മയ്യിത്ത് ഒരു കേട് പാടുമില്ലാതെ പണ്ട് അടക്കം ചെയ്ത അതേ നിലയില്‍തന്നെ കാണപ്പെട്ടു. ഉടനെ ആ കുഴി മൂടി ആളുകള്‍ അതിനു തൊട്ടടുത്ത്‌ വേറെ കുഴി ഉണ്ടാക്കി. അവരെ വീണ്ടും അത്ഭുതപ്പെടുത്തിക്കൊണ്ട് അടുത്ത പിതാ മഹാന്റെ ഖബറിലും പണ്ട് അടക്കം ചെയ്ത മയ്യിത്ത് അതെ നിലയില്‍ നില കൊള്ളുന്നു, ഒരു മാറ്റവുമില്ലാതെ. സി മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാരുടെ പിതാ മഹാന്മാരായ പോക്കര്‍ ഷാ ന്റെയും അബ്ദുല്ലാഹില്‍ ജംഹരിയുടെയും ഖബറുകളായിരുന്നു അവ. പോക്കര്‍ ഷാ മരണമടഞ്ഞിട്ട് 90 ല്‍ അധികം വര്‍ഷങ്ങളും അബ്ദുല്ലാഹില്‍ ജംഹരി മരണമടഞ്ഞിട്ടു 60 ല്‍ കൂടുതല്‍ വര്‍ഷങ്ങളും കഴിഞ്ഞിരുന്നു അപ്പോഴേക്കും. ഈ സംഭവത്തിന് ഇന്നും ജീവിച്ചിരിക്കുന്ന പഴയ തലമുറയില്‍ പെട്ട ആളുകള്‍ സാക്ഷികളാണ്, മാത്രമല്ല സി എം അബ്ദുള്ള മൌലവിയുടെ ആത്മകഥയായ "എന്റെ കഥ, വിദ്യാഭ്യാസത്തിന്റെയും" എന്നാ പുസ്തകത്തിലൂടെ അദ്ദേഹവും ഈ സംഭവം വിവരിക്കുന്നുണ്ട്.
സി മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാര്‍ എന്ന മഹാ പണ്ഡിതന്റെ ഏഴു മക്കളിലെ മൂന്ന് ആണ്‍തരികളില്‍ മൂത്തയാള്‍ ആയിരുന്നു ആധുനിക കേരളത്തിന്റെ നവോത്ഥാന നായകന്‍ സി എം അബ്ദുള്ള മൌലവി. ഇന്ന് നമ്മുടെ നെഞ്ചിലെ നെരിപ്പോട്. നേരിന്റെയും സഹിഷ്ണുതയുടെയും നിഷ്കളങ്ക രക്തസാക്ഷി. സി മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാരുടെ മറ്റു രണ്ട് ആണ്‍ മക്കള്‍: സി എം അഹ്മദ് ബാഖവി, ഉബൈദ് മൌലവി.
ആധുനിക കേരളത്തിന്റെ പുറം പോക്ക് ഭൂമികളില്‍ ഇസ്ലാമിക നവോത്ഥാ നത്തിന്റെ പടയോട്ടം നടത്തിയ സി എം അബ്ദുള്ള മൌലവി എന്ന കര്‍മ്മ നേതാവിന്റെ ജീവിതത്തിലെ ഏടുകള്‍ക്കായി കാത്തിരിക്കുക. ഇന്ന് അറിയപ്പെടുന്ന അറബിക് കോളേജുകളും വിദ്യാഭ്യാസ മന്ദിരങ്ങളും പടുത്തുയര്‍ത്താന്‍ അദ്ദേഹം താണ്ടിയ ദുര്‍ഘട പാതകളും പലരും ബോധപൂര്‍വം വിസ്മരിക്കാന്‍ ശ്രമിക്കുന്ന ആ സംസ്ഥാപന നാളുകളുടെ വേദനകളും കാലത്തിന്റെ കണക്കുപുസ്തകത്തില്‍ മായാതെ കിടപ്പുണ്ട്.

No comments:

Post a Comment