Wednesday, May 18, 2011

കേശദാതാവിന്റെ സനദ്‌ തന്നെയാണ്‌ കത്തിന്റേതുമെന്ന്‌ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി



ആയിരത്തി നാനൂറ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം യാദൃശ്ചികമായി ഒരു വ്യകതിയുടെ കൈയ്യില്‍ പ്രത്യക്ഷപ്പെട്ടതും കൈമാറ്റ ശൃംഖല രേഖ ഇല്ലാത്തതുമായ മുടിക്കെട്ടുകള്‍ പ്രവാചകന്‍ മുഹമ്മദ്‌ നബിയുടേതാണെന്നു പ്രചരിപ്പിക്കുന്നത്‌ ഗുരുതരമായ അബദ്ധവും അങ്ങനെ വിശ്വസിക്കുന്നവര്‍ വിഡ്‌ഢികളുടെ സ്വര്‍ഗത്തിലുമാണെന്ന്‌ പ്രമുഖ പണ്ഡിതനും ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറും അന്താരാഷ്‌ട്ര മുസ്‌ലിം പണ്ഡിതസഭാഅംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി പ്രസ്‌താവിച്ചു. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി സമാപന പൊതുസമ്മേളനത്തില്‍ പ്രൊജക്‌ട്‌ അവതരണ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

പരമ്പരാഗതമായി തങ്ങളുടെ കുടുംബത്തില്‍ സൂക്ഷിപ്പുണ്ടായിരുന്ന പ്രവാചക കേശമാണ്‌ ഇതെന്ന്‌ പറഞ്ഞുകൊണ്ടാണ്‌ യു.എ.ഇ പൗരന്‍ അഹ്‌മദ്‌ ഖസ്‌റജി ആഘോഷാര്‍ഭാടങ്ങളോടെ നാലുമാസം മുമ്പ്‌ കോഴിക്കോട്‌ ഒരു രോമം ഇറക്കുമതി ചെയ്‌തു. അതു കൈപ്പറ്റിയവര്‍ കേശ സൂക്ഷിപ്പിനെന്ന പേരില്‍ നാനൂറ്‌ മില്യന്‍ രൂപയുടെ പള്ളി നിര്‍മാണ സംരഭവുമായി ഇറങ്ങുകയും ധനസമാഹരണം ആരംഭിക്കുകയുണ്ടായി. അതു സര്‍വ്വവ്യാപകമായി നടന്നു വരുന്നു. ഒരു റസീപ്‌റ്റ്‌ ലീഫില്‍ ഉണ്ടാവേണ്ട സീരിയല്‍ നമ്പുറുകളോ വ്യക്തമായ തുകയോ കാണിക്കാത്ത കൂപ്പുണുകളാണ്‌ ധനശേഖരണത്തിന്‌ ഇവര്‍ ഉപയോഗിക്കുന്നത്‌ ആര്‍ക്കും എത്രയും കോടികള്‍ ഇതിന്റെ പേരില്‍ പിരിച്ചെടുക്കാനാവും എന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, തങ്ങളുടെ കുടുംബത്തില്‍ പരമ്പരാഗതമായി അങ്ങനെയൊരു പ്രവാചക കേശം സൂക്ഷിപ്പുണ്ടായിരുന്നില്ലെന്നും അഹ്‌മദ്‌ പറയുന്നത്‌ നുണയാണെന്നും കാണിച്ച്‌ അയാളുടെ ജ്യേഷ്‌ഠ സഹോദരന്‍ ഹസന്‍ മുഹമ്മദ്‌ ഖസ്‌റജി തനിക്കെഴുതിയ കത്ത്‌ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി സദസ്സിന്‌ മുമ്പില്‍ വായിച്ചുകേള്‍പിച്ചു. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച്‌ സാധാരണഗതിയില്‍ കൃത്രിമ നാരുകള്‍കൊണ്ടുണ്ടാക്കിയതാണ്‌ മുടികളെന്നും കത്തിലുള്ളതായി അദ്ദേഹം വിശദീകരിച്ചു.
പ്രവാചക കേശം സൂക്ഷിക്കാനായി ലോകത്തെവിടെയും ആരുംതന്നെ മസ്‌ജിദ്‌ ഉണ്ടാക്കിയിട്ടില്ലെന്നിരിക്കെ ഈ കള്ളമുടിയുടെ സൂക്ഷിപ്പിനു പള്ളി നിര്‍മിക്കാന്‍ പണം കൊടുക്കുന്നവര്‍ അതീവ ദയനീയമാംവിധം ചൂഷണവിധേയരായിരിക്കുകയാണെന്നും പണം തിരിച്ചുകിട്ടാന്‍ അവര്‍ വേണ്ടത്‌ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ചൂഷണത്തില്‍ വഞ്ചിതരാവരുതെന്നും അതിനെ പ്രതിരോധിക്കണമെന്നും ഹസന്‍ ഖസ്‌റജി കേരള ജനതയോട്‌ ആവശ്യപ്പെടുന്നുണ്ട്‌.
സാധാരണഗതിയില്‍ തീയില്‍ കാണിച്ചാല്‍ കരിയാത്ത വിധം അതീവസമര്‍ഥമായി ആധുനിക ടെക്‌നോളജി ഉപയോഗപ്പെടുത്തി നിര്‍മ്മിച്ചെടുക്കപ്പെട്ട കൃത്രിമ നാരുകളാണിവയെന്നും കത്തില്‍ അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട്‌ കത്തിക്കല്‍ പ്രയോഗം നടത്തപ്പെടും മുമ്പ്‌ ഡി.എന്‍.എ ടെസ്റ്റിലൂടെ, ഇത്‌ മനുഷ്യന്റെ മുടിയാണോ അല്ലേ എന്നാണ്‌ ആദ്യം തീരുമാനിക്കപ്പെടേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്‌.
നബിയുടെ പേരില്‍ വ്യാപകമായി കളവ്‌ പറയുകയും പണപ്പിരിവ്‌ നടത്തുകയും ചെയ്യുന്നവര്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ അസഭ്യം പുലമ്പുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത്‌ ആശാസ്യമല്ലെന്ന്‌ നദ്‌വി പറഞ്ഞു. മുടിയുടെ ശരിയായ കൈമാറ്റ പരമ്പരയുടെ രേഖ (സനദ്‌)യാണ്‌ തങ്ങള്‍ ആവശ്യപ്പെട്ടത്‌. ഇതിനുള്ള മറുപടി മണിക്കൂറുകളോളമുള്ള പ്രസംഗമല്ല. കൈമാറ്റ രേഖയുണ്ടെങ്കില്‍ അത്‌ അഞ്ചു മിനിറ്റിനുള്ളില്‍ വായിച്ചു തീര്‍ക്കാവുന്നതാണ്‌. ഇതിനു പകരം മറുപടി പറയാതെ ഉരുണ്ടു കളിക്കുന്നത്‌ ജനങ്ങളെ കബളിപ്പിക്കലാണെന്നും നദ്‌വി വ്യക്തമാക്കി.
നാനാവിധമായ തെളിവുകളുണ്ടായിട്ടും കള്ള മുടികളില്‍ കടിച്ചുതൂങ്ങി അന്ധമായ നിലപാട്‌ കൈവരിക്കുന്നവര്‍ കേശദാതാവിന്റെ സഹോദരന്‍ നേരിട്ടു വ്യക്തമാക്കുന്ന കാര്യങ്ങളില്‍ നിന്നെങ്കിലും വസ്‌തുതകള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ച്‌ ദുര്‍മാര്‍ഗത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു

കത്തല്ല വ്യാജം, കേശം തന്നെ

മലപ്പുറം : രണ്ടു കത്തുകള്‍ വായിച്ചു എന്നത്‌ വൈരുദ്ധ്യമായവതരിപ്പിച്ച്‌ അവിശ്വാസം ജനിപ്പിക്കാനും ജനശ്രദ്ധ തിരിച്ചു വിടാനും വ്യര്‍ത്ഥമായ ശ്രമം നടക്കുകയാണിപ്പോഴെന്ന്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറും ആഗോള പണ്ഡിത സഭാംഗവുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി

രണ്ടും വ്യത്യസ്‌ത കത്തുകളാണ്‌. മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ വിതരണം ചെയ്‌തത്‌ ഹസന്‍ ഖസ്‌റജി ആദ്യം തയ്യാറാക്കി നല്‍കിയ സംഗ്രഹീത കത്താണ്‌. വളരെ ചുരുക്കിയാണതില്‍ കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്‌. വസ്‌തുതകള്‍ അല്‍പം കൂടി വിശദീകരിച്ചു കൊണ്ട്‌ മൂന്നു പേജുകളിലായി അതേ തിയ്യതിക്കു തന്നെ അദ്ദേഹം തന്ന കത്താണ്‌ ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ വായിച്ചത്‌. കൂടുതല്‍ വിശദാംശങ്ങള്‍ അടുത്ത ദിവസം ദാറുല്‍ ഹുദാ സമ്മേളനത്തില്‍ പറയുമെന്ന്‌ അപ്പോള്‍ തന്നെ വ്യക്തമാക്കിയത്‌ അതുദ്ദേശിച്ചു കൊണ്ടാണ്‌. ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ അത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. സമ്മേളനത്തില്‍ പതിനായിരങ്ങളുടെ മുമ്പില്‍ വെച്ച്‌ തന്നെയാണ്‌ ഹസന്‍ ഖസ്‌റജി ഒപ്പ്‌ വെച്ച രണ്ടാം കത്ത്‌ പാണക്കാട്‌ ഹൈദറലി ശിഹാബ്‌ തങ്ങളെ കാണിച്ച്‌ സ്ഥിരീകരിച്ചതിന്‌ ശേഷം താന്‍ വായിച്ച്‌ കേള്‍പിച്ചതെന്നും അതിന്റെ യഥാര്‍ത്ഥ രേഖയുമായി ഇനിയും ജന സമക്ഷത്തെ സാക്ഷി നിര്‍ത്തി എതിരാളികള്‍ക്ക്‌ ബോധ്യപ്പെടുത്താന്‍ തയ്യാറാണെന്നും നദ്‌വി പറഞ്ഞു. ഹസന്‍ ഖസ്‌റജി ഉപ പ്രധാന മന്ത്രിക്കയച്ച കത്തും ദാറുല്‍ ഹുദായില്‍ വായിച്ചിരുന്നു. 


പ്രമാണങ്ങളുടെ പിന്‍ബലത്തോടെ മറ്റെവിടെ നിന്നെങ്കിലും സ്വന്തം നേടിയെടുത്തതല്ലാത്തതിനാലും പരമ്പരാഗതമായി കുടുംബത്തില്‍ സൂക്ഷിച്ച്‌ വന്നിരുന്നതാണെന്ന വാദം ഉന്നയിച്ചതിനാലുമാണ്‌ കേശ സംബന്ധമായി കുടുംബത്തിനോട്‌ തന്നെ ചോദിച്ചത്‌. അഹ്‌മദും കാന്തപുരവും നുണകള്‍ ആവര്‍ത്തിക്കുകയേ ഉള്ളൂ എന്ന്‌ പൂര്‍ണ ബോധ്യമുള്ളത്‌ കൊണ്ടായിരുന്നു ഇത്‌. 
കോഴിക്കോട്ടെ വിവാദ മുടിയുടെയും തിരുകേശമസ്‌ജിദിനുള്ള പിരിവിന്റെയും വിമര്‍ശകരെ കൂട്ടി അബൂദാബിയിലേക്ക്‌ പോയി വ്യാജ രോമത്തിന്റെ കൈമാറ്റ ശൃംഖലാ രേഖ പരതാന്‍ ധൃഷ്‌ടനാകുന്ന കാന്തപുരം ഇല്ലാത്ത കരിമ്പൂച്ചയെ കൂരിരുട്ടില്‍ തപ്പുകയാണ്‌. 
ഹസന്‍ ഖസ്‌റജി ഏപ്രില്‍ 28ന്‌ തനിക്കു കൈമാറിയ കത്തുകളിലും, മുഴുവന്‍ കുടുംബാംഗങ്ങളുടെയും അറിവോടെയും അനുമതിയോടെയും 2009 ഡിസംബര്‍ 23ന്‌ അദ്ദേഹം യു.എ.ഇ ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഹിസ്‌ ഹൈനസ്‌ ശൈഖ്‌ സൈഫുബിന്‍ സായിദ്‌ ആലു നഹ്‌യാനു സമര്‍പ്പിച്ച കത്തിലും രേഖപ്പെടുത്തിയത്‌ പോലെ, മുന്‍ മന്ത്രി മുഹമ്മദ്‌ ഖസ്‌റജി, തന്റെ പുത്രന്‍മാര്‍, പിതൃവ്യന്‍മാര്‍, പിതൃവ്യ പുത്രന്‍മാര്‍ എന്നിവരില്‍ ഒരാളുടെ പക്കലും പ്രവാചക തിരുമേനിയുടെ ഒറ്റ മുടി പോലും ഉണ്ടായിരുന്നില്ല. പിന്നെ എന്തിനാണ്‌ അഹ്‌മദ്‌ ഖസ്‌റജിയുടെ അടുത്ത്‌ പോകണമെന്ന്‌ കാന്തപുരം പറയുന്നത്‌. ഉപപ്രധാനമന്ത്രിക്കെഴുതിയ കത്തിലെ ഉള്ളടക്കവും നുണ തന്നെയാണെന്ന്‌ പ്രസ്‌താവിക്കുകയാണെങ്കില്‍ അതില്‍ ആരു വീഴുമെന്നാണ്‌ എ.പി. പ്രതീക്ഷിക്കുന്നത്‌. യു.എ.ഇ യിലെ ഒരു സമുന്നത പൗരന്‍ ആനാട്ടിലെ ഉപപ്രധാനമന്ത്രിയോട്‌ രേഖാമൂലം വ്യാജം പറയുമെന്ന്‌ വിശ്വസിക്കുവാന്‍ തന്റെ അന്ധരായ അനുയായികളെയല്ലാതെ ഇയാള്‍ക്ക്‌ എത്ര പേരെ കിട്ടും. വിശ്വസനീയമായി സനദ്‌ ഹാജറാക്കി സത്യവിശ്വാസികളെ രക്ഷിക്കാന്‍ കാന്തപുരം തയ്യാറാകണമെന്ന്‌ നദ്‌വി പറഞ്ഞു.

വിവാദകേശക്കാരുടെ തിട്ടൂരം അപഹാസ്യം

തിരൂരങ്ങാടി : വിവാദ കേശം പ്രവാചകന്റേതാണെന്ന അവകാശ വാദം പച്ചക്കള്ളമാണെന്ന്‌ യു.എ.ഇയിലെ ഖസ്‌റജി കുടുംബം തന്നെ വ്യക്തമാക്കിയിട്ടും അത്‌ സത്യവിരുദ്ധമാണെന്ന്‌ തട്ടി വിടുകയും സത്യത്തിന്റെ പ്രചാരണം അവസാനിപ്പിക്കണമെന്ന്‌ പറയാന്‍ മാത്രം ധാര്‍ഷ്‌ട്യം കാണിക്കുകയും ചെയ്‌ത്‌ കൊണ്ടുള്ള കാന്തപുരത്തിന്റെ തിട്ടൂരം അപഹാസ്യമാണെന്ന്‌ ആഗോള മുസ്‌ലിം പണ്ഡിതസഭാംഗവും ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി.

മുടിയുടെ സനദ്‌ വിശദീകരിച്ചുകൊടുത്താല്‍ പ്രശ്‌നം തീരില്ലേ എന്ന്‌ കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത്‌ സമ്മേളനം വിളിച്ച്‌ കൂട്ടി പ്രഖ്യാപിക്കേണ്ടതല്ല എന്നായിരിന്നു കാന്തപുരത്തിന്റെ മറുപടി. ഇരുട്ട്‌ കൊണ്ട്‌ ഓട്ടയടക്കുന്ന മൗഡ്യമാണിത്‌. സമ്മേളനം വിളിച്ച്‌ സനദ്‌ പറയാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. മറിച്ച്‌ പ്രവാചക തിരുശേഷിപ്പുകള്‍ക്ക്‌ സനദ്‌ വേണമെന്നും അതൊരടിസ്ഥാന കാര്യമാണെന്നും മര്‍ക്കസ്‌ സമ്മേളനത്തില്‍ ഊന്നിപ്പറഞ്ഞ എ.പി.യുടെ നിലപാട്‌ തന്നെയാണ്‌ സനദ്‌ ആവശ്യപ്പെടുന്നവരുടേത്‌. അത്‌ ഒരാള്‍ക്കെങ്കിലും ബോധ്യപ്പെടുത്താന്‍ ഇന്നു വരെയും അയാള്‍ക്ക്‌ സാധിച്ചിട്ടില്ല. ലോകത്ത്‌ മുഴുവന്‍ തിരുകേശങ്ങളുടേയും സനദ്‌ അതത്‌ കേന്ദ്രങ്ങളില്‍ ലഭ്യമാണ്‌്‌. എന്നാല്‍ ഇതിന്റെ പരമ്പര വ്യക്തമാക്കാന്‍ ഇന്നേവരെ കാന്തപുരം മുതിര്‍ന്നിട്ടില്ല. കേശം പ്രവാചകന്റേതാണെന്നും അതിന്റെ കൈമാറ്റ ശൃംഖലാ രേഖ ലക്ഷങ്ങളുടെ മുമ്പില്‍ വായിച്ചിട്ടുണ്ടെന്നും അവകാശപ്പെടുന്ന അദ്ദേഹം ശരിയായ സനദ്‌ സമൂഹ സമക്ഷം സമര്‍പ്പിച്ചേ പറ്റൂ.

തങ്ങളാണ്‌ സമസ്‌തയെന്നവകാശപ്പെടുന്ന കാന്തപുരം അതീവ ഗുരൂതരമായ ഗര്‍ത്തത്തില്‍ വീണ ഈ ദുര്‍ഘടഘട്ടത്തില്‍ തന്റെ കൂടെയുള്ളവരുടെ മുശാവറ വിളിച്ച്‌ പത്ര സമ്മേളനം വിളിക്കേണ്ടതിന്‌ പകരം സ്വന്തം മകനെ മാത്രം കൂടെ കൂട്ടി അത്‌ ചെയ്‌തത്‌ ഒട്ടേറെ നഗ്ന യാഥാര്‍ത്ഥ്യങ്ങളിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. ഏതാണ്‌ യഥാര്‍ത്ഥ സമസ്‌ത എന്ന്‌ മനസ്സിലാക്കാന്‍ മാത്രം കേരള ജനത പ്രബുദ്ധരാണ്‌. 


കള്ളംപറയുന്ന അഹ്‌മദ്‌ ഖസ്‌റജിയുടെ അടുത്തേക്കോ അത്‌ ഏറ്റു പാടുന്ന കാന്തപുരത്തിന്റെ അടുത്തേക്കോ അല്ല മുടിയെ കുറിച്ചുള്ള സംശയം തീര്‍ക്കാന്‍ പോകേണ്ടത്‌. ഖസ്‌റജി കുടുംബത്തില്‍ പെട്ട പ്രമുഖരോടാണ്‌ അതിനെ കുറിച്ച്‌ ചര്‍ച്ച നടത്തേണ്ടത്‌. ഏതെങ്കിലും മന്ത്രിയുടെ പുത്രനാണെന്നോ വകുപ്പുകളുടെ തലവനാണെന്നോ പരിഗണിച്ചല്ല ഒരാള്‍ സത്യസന്ധനാവുന്നത്‌. പറയുന്നത്‌ നേരാണോ എന്ന്‌ നോക്കിയാണ്‌. അതാണ്‌ രണ്ടാഴ്‌ച മുമ്പ്‌ യു.എ.യില്‍ 10 ദിവസം നിന്ന്‌ താന്‍ ചെയ്‌തതെന്നും നദ്‌വി പറഞ്ഞു. 
ലോകത്ത്‌ എവിടെയും മുടി സംരക്ഷിക്കാന്‍ പള്ളി പണിത ചരിത്രം ഇല്ല. കാശ്‌മീരിലെ ഹസ്‌റത്‌ ബാല്‍ മസ്‌ജിദ്‌ പണിതത്‌ മുടി സംരക്ഷിക്കാനല്ല. അവിടെ മുടി എത്തിപ്പെടുന്നതിന്റെ 76 വര്‍ഷം മുമ്പ്‌ പള്ളി പണിതിട്ടുണ്ട്‌. മര്‍കസിലെത്തിയ മുടി പ്രവാചകന്റെതാണെന്ന്‌ എല്ലാവരും വിശ്വസിക്കണമെന്ന്‌ ഞങ്ങള്‍ക്ക്‌ വാശി ഇല്ലാ എന്ന്‌ പറയുന്നത്‌ തന്നെ മറുപക്ഷത്തെ അടക്കിയിരുത്താനുള്ള കുതന്ത്രവും സത്യാവസ്ഥ ബോധ്യപ്പെട്ടു എന്നതിന്റെ തെളിവുമാണ്‌. ഇതിനായിരിക്കാം കഴിഞ്ഞ ദിവസങ്ങളില്‍ സുന്നി ഐക്യവുമായി ഇദ്ദേഹം മുന്നോട്ടു വന്നത്‌. മുടി പ്രവാചകന്റെതെങ്കില്‍ മുസ്‌ലിംകള്‍ അംഗീകരിക്കാന്‍ ബാധ്യസ്ഥരാണ്‌. എന്നാല്‍ മുഴുവന്‍ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രവാചകന്റേതല്ലെന്ന്‌ ബോധ്യപ്പെട്ട കേശം ആരും തന്നെ അംഗീകരീക്കേണ്ടതില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ സ്ഥാപനത്തിന്‌ കീഴില്‍ സ്ഥാപിക്കുന്ന നിര്‍ദിഷ്‌ട നോളേജ്‌ സിറ്റിയും ശഅ്‌റേ മുബാറക്‌ മസ്‌ജിദും വ്യത്യസ്‌ത പദ്ധതികളാണെന്ന്‌ കാന്തപുരം പറയുന്നത്‌ ജനങ്ങളെ കബളിപ്പിക്കാനാണ്‌. ഇത്‌ വെറും റിയല്‍ എസ്റ്റേറ്റ്‌ ബിസനസ്‌ മാത്രമാണെന്നാണ്‌ തങ്ങളുടെ മുഖപത്രത്തില്‍ വന്ന പരസ്യവും ഫോണില്‍ നേരിട്ട്‌ ബന്ധപ്പെട്ടവര്‍ക്ക്‌ നല്‍കിയ മറുപടിയും വ്യക്തമാക്കുന്നത്‌. സത്യാവസ്ഥ ബോധ്യപ്പെട്ട സ്ഥിതിക്ക്‌ ഈ ആത്മീയ സാമ്പത്തിക ചൂഷണത്തില്‍ നിന്ന്‌ പിന്‍വാങ്ങി പിരിച്ച പണം തിരിച്ച്‌ നല്‍കി സമൂഹത്തോട്‌ മാപ്പു പറയാന്‍ കാന്തപുരം തയ്യാറാവണമെന്ന്‌ നദ്‌വി ആവശ്യപ്പെട്ടു. 

No comments:

Post a Comment