Saturday, October 22, 2011

ഖാസി കേസ്: സി.ബി.ഐ.ക്ക് കോടതിയുടെ നോട്ടീസ്

എറണാകുളം : ചെമ്പരിക്ക-മംഗലാപുരം സംയുക്ത ഖാസിയും, സമസ്ത ഉപാധ്യക്ഷനുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന്റെ അന്വേഷണ വിവരങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ സി ബി ഐ ക്ക് കോടതിയുടെ നോട്ടീസ്. ഖാസിയുടെ മരുമകന്‍ മുഹമ്മദ് ഷാഫി ദേളി സമര്‍പ്പിച്ച ഹര്‍ജിയില്‍ മേലാണ് സി ബി ഐക്ക് കോടതി നോട്ടീസ് അയച്ചത്. ഇതോടെ ഇതുവരെയുള്ള അന്വേഷണത്തിന്റെ കണ്ടെത്തലുകളും പുരോഗതികളും സി ബി ഐക്ക് കോടതിയില്‍ സമര്‍പ്പിക്കേണ്ടി വരും.

സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തെക്കുറിച്ചുള്ള കേസ് അന്വേഷണം എങ്ങുമെത്താതെ മന്ദഗതിയില്‍ നീങ്ങുന്നതിനിടയിലാണ് കോടതിയില്‍ ഷാഫ് ദേളി ഹര്‍ജി സമര്‍പ്പിച്ചത്.

2010 ഫിബ്രവരി 15ന് പുലര്‍ച്ചെയാണ് മംഗലാപുരം ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മൗലവിയെ ചെമ്പരിക്ക തീരക്കടലില്‍ മരിച്ച നിലയില്‍ കണ്ടത്. ഖാസിയുടെ വടി, ചെരിപ്പ്, ടോര്‍ച്ച് എന്നിവ ചെമ്പരിക്ക തീരത്തെ കടുക്കക്കല്ലിന് മുകളില്‍നിന്ന് കിട്ടിയിരുന്നു. ഖാസിയുടെ വീടിന്റെ മുന്‍വാതില്‍ പറത്തുനിന്ന് താഴിട്ട് പൂട്ടിയ നിലയിലുമായിരുന്നു. ഒറ്റയ്ക്ക് നടക്കാന്‍ കഴയാതിരുന്ന ഖാസിയുടെ മൃതദേഹം കടലില്‍ കണ്ടെത്തിയതിന് പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. കടുത്ത പ്രതിഷേധത്തിന്റെയും സമരത്തിന്റെയും ഫലമായാണ് കേസ് ഒടുവില്‍ സി.ബി.ഐ.ക്ക് കൈമാറിയത്. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കവെ 2010 സപ്തംബറിലാണ് സി.ബി.ഐ. കേസ് ഏറ്റെടുത്തത്. ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധിപേരെ അവര്‍ ചോദ്യംചെയ്തു. അടുത്ത ബന്ധുക്കളില്‍ ചിലരെ നുണപരിശോധനയ്ക്കും വിധേയരാക്കിയിരുന്നു. ഏറെ സങ്കീര്‍ണ്ണമായ കേസായതിനാല്‍ സി ബി ഐ യുടെ അന്വേഷണം ഇതുവരെ എങ്ങും എത്തിയിട്ടില്ല. ആറുമാസത്തോളമായി സി ബി ഐ കേസ് അന്വേഷിക്കുന്നുണ്ടെങ്കിലും കേസിനെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്

സി ബി ഐ യുടെ കേസ് അന്വേഷണം കോടതിയുടെ നിരീക്ഷണത്തില്‍ വരുന്നതുകൂടി ബാഹ്യ ശക്തികളുടെ ഇടപ്പെടലുകളില്ലാതെ അന്വേഷണം മുന്നോട്ടു പോകുമെന്ന സന്തോഷത്തിലാണ് ഖാസിയെ സ്‌നേഹിക്കുന്നവരും ശിഷ്യന്‍മാരും. ഖാസി കേസില്‍ സുപ്രധാനമായ ഒരു വഴിത്തിരിവാകും ഈ ഹര്‍ജി എന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ജനങ്ങള്‍.

No comments:

Post a Comment